ന്യൂ ഡെൽഹി: ആര്യസമാജം നേതാവും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ സ്വാമി അഗ്നിവേശ് അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി കരൾ രോഗത്തിന് ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബില്ലറി സയൻസസ് (ഐഎൽബിഎസ്) ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
തീവ്ര ഹിന്ദുത്വ വാദത്തിനും ഭരണകൂട ഭീകരതക്കും എതിരെ നിരന്തരം ശബ്ദമുയർത്തിയ വ്യക്തിയായിരുന്നു സ്വാമി അഗ്നിവേശ്. ഹരിയാനയിൽ നിന്നും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സ്ത്രീ വിമോചന പോരാട്ടത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. പെൺഭ്രൂണഹത്യക്ക് എതിരെ പോരാട്ടം നടത്തിയിരുന്ന അദ്ദേഹം നിരന്തരം സംഘ പരിവാർ സംഘടനകളുടെ ആക്രമണത്തിനും ഇരയായിരുന്നു.