ന്യൂഡെൽഹി: രാജ്‌പഥിൽ നടക്കുന്ന റിപ്പബ്‌ളിക് പരേഡിൽ ബ്രഹ്‌മോസ് മിസൈലിന് പശ്‌ചാത്തലമായി അയ്യപ്പ സ്‌തുതി മുഴങ്ങി. 861 ബ്രഹ്‌മോസ് മിസൈൽ റജിമെന്റിന്റെ യുദ്ധകാഹളമായാണ് ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന ശരണ മന്ത്രം മുഴങ്ങിയത്. ദുര്‍ഗ മാതാ കീ ജയ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ സ്‌തുതികള്‍ സാധാരണയായി യുദ്ധകാഹളമായി ഉപയോഗിക്കാറുണ്ട്. ഇതിനൊപ്പമാണ് ഇത്തവണ ശരണ മന്ത്രവും ഉൾപ്പെടുത്തിയത്.
ക്യാപ്റ്റൻ ഖമറുൾ സമനാണ് പരേഡിൽ റജിമെന്റിന് നേതൃത്വം നൽകിയത്. സ്വാമിയേ ശരണമയ്യപ്പ എന്നത് റജിമെന്റിന്റെ യുദ്ധകാഹളം മാത്രമായിരുന്നു. അത് പ്രദർശിപ്പിക്കുകയോ രാജ്‌പഥിലെ പരേഡിൽ വിളിക്കുകയോ ചെയ്‌തില്ല. ജനുവരി 15 ആർമി ദിനത്തിൽ ഡെൽഹിയിൽ നടന്ന പരേഡിലും ബ്രഹ്‌മോസ് അതിന്റെ കാഹളമായി അയ്യപ്പ സ്‌തുതി മുഴക്കിയിരുന്നു.
ഏറെ മാറ്റങ്ങളാണ് ഇക്കുറി റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങുകളിൽ ഉണ്ടായിരുന്നത്. എല്ലാ വർഷവും ചടങ്ങിൽ പങ്കെടുക്കാൻ മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തിയിരുന്ന വിശിഷ്‌ടാതിഥി ഇക്കുറി ഉണ്ടായിരുന്നില്ല. കോവിഡ് പശ്‌ചാത്തലത്തിൽ പരേഡിന്റെ നീളവും കാണികളുടെ എണ്ണവും കുറച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സൈനിക ശക്‌തി തെളിയിക്കുന്നതായിരുന്നു സൈനിക പരേഡ്. ബ്രഹ്‌മോസിന് പുറമെ ടാങ്ക് 90-ഭീഷ്‌മ , പിനാക മള്‍ട്ടി ലോഞ്ചര്‍ റോക്കറ്റ് സിസ്‌റ്റം, ഷില്‍ക വെപ്പണ്‍ സിസ്‌റ്റം, രുദ്ര-ദ്രുവ് ഹെലികോപ്‌ടറുകൾ എന്നിവയും പ്രദർശിപ്പിച്ചു.
Also Read: റിപ്പബ്‌ളിക് ദിന പരേഡിൽ പങ്കെടുത്ത് ബംഗ്‌ളാദേശ് സേന