തിരുവനന്തപുരം: പിസി ജോർജിനും, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനുമെതിരെ മുൻമന്ത്രി കെടി ജലീൽ. ഇരുവരും നട്ടാൽ കുരുക്കാത്ത നുണയാണ് പറയുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ആരോപണങ്ങളിൽ തെല്ലും ഭയമില്ല. മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും കരിതേച്ച് കാണിക്കാനാണ് ശ്രമം. പൊതുപ്രവർത്തകരെ മോശക്കാരാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ജലീൽ പറഞ്ഞു.
സ്വർണക്കടത്തിലെ സത്യങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തണം. തന്റെ വീടും ധന വിനിയോഗവും ഏജൻസികൾക്ക് പരിശോധിക്കാം. സ്വർണക്കടത്തു കേസിൽ പ്രധാന പ്രതി സ്വപ്‌ന ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ്. ഒന്നര വർഷക്കാലം അവർ ജയിലിലായിരുന്നു. ഏജൻസികൾ അതുമായി ബന്ധപ്പെട്ട് ആരോപിതരായ എല്ലാ ആളുകളെയും വിളിച്ച് വിവര ശേഖരണം നടത്തി. എന്നാൽ അന്വേഷണം എവിടെയും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളാരെന്ന് തെളിവു സഹിതം വ്യക്‌തമാക്കാതെ ഊഹാപോഹങ്ങൾ നിലനിർത്തി, മാന്യമായി രാഷ്‌ട്രീയത്തിലുള്ളവരെ ചെളി വാരിയെറിഞ്ഞ് മുന്നോട്ടു പോകുന്ന സ്‌ഥിതിയുണ്ടാകണം എന്ന് ഏജൻസികൾ ആഗ്രഹിക്കുന്നു. തങ്ങൾക്ക് ഒരു ഭയവുമില്ലെന്നും, പല തവണ അത് വ്യക്‌തമാക്കിയതാണെന്നും ജലീൽ കൂട്ടിച്ചേർത്തു.
Most Read: മാദ്ധ്യമ പ്രവര്‍ത്തക സബ നഖ്‌വിക്കെതിരെ കേസെടുത്ത് ഡെല്‍ഹി പോലീസ്