ന്യൂഡെല്‍ഹി: മാദ്ധ്യമ പ്രവര്‍ത്തക സബ നഖ്‌വിക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് ഡെല്‍ഹി പോലീസ്. സബയുടെ സോഷ്യല്‍ മീഡിയ പോസ്‌റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ കഴിഞ്ഞ ദിവസം കേസെടുത്തത്.
യുപിയിലെ വാരാണസില്‍ ഗ്യാന്‍വാപി മസ്‌ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന സംഘപരിവാര്‍ പ്രചരണത്തെ ട്രോളി സബ നഖ്‌വി ട്വീറ്റ് ചെയ്‌തിരുന്നു. ഈ ട്വീറ്റാണ് കേസിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
ബിജെപി നേതാവിന്റെ പ്രവാചക നിന്ദയെ തുടര്‍ന്നുള്ള അന്താരാഷ്‌ട്ര വിമര്‍ശങ്ങള്‍ക്ക് പിന്നാലെ മതവിദ്വേഷം നടത്തുന്ന സംഘപരിവാര്‍ പ്രൊഫൈലുകള്‍ക്കെതിരെ കേസെടുക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമായിരുന്നു. ഇതിന്റെ ബാലന്‍സിംഗായിട്ടാണ് സബ നഖ്‌വിക്കെതിരെ കേസെടുത്തെതെന്ന വിമര്‍ശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
ബിജെപി മീഡിയ യൂണിറ്റ് മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാല്‍, ഹിന്ദു മഹാസഭ ഭാരവാഹി പൂജ ശകുന്‍ പാണ്ഡെ, രാജസ്‌ഥാനില്‍ നിന്നുള്ള മൗലാന മുഫ്‌തി നദീം, പീസ് പാര്‍ട്ടി മുഖ്യ വക്‌താവ് ഷദാബ് ചൗഹാന്‍ എന്നിവര്‍ക്കെതിരെയും സമാനമായ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തതായി പോലീസ് അറിയിച്ചു.
കൂടാതെ പ്രവാചക നിന്ദക്ക് പിന്നാലെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി വക്‌താവ് നൂപുര്‍ ശര്‍മ്മക്കും മറ്റ് സോഷ്യല്‍ മീഡിയ ഉപയോക്‌താക്കള്‍ക്കുമെതിരെ പുതിയൊരു എഫ്ഐആര്‍ കൂടി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. അതേസമയം നൂപുര്‍ ശര്‍മയ്‌ക്ക് മുംബൈ പോലീസ് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ഈ മാസം 22ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രവാചകനെതിരായ പരാമര്‍ശത്തിന്റെ വീഡിയോ വൈറലായതോടെ മുംബൈ പോലീസും ഹൈദരാബാദ് പോലീസും നൂപൂര്‍ ശര്‍മ്മക്കെതിരെ കേസെടുത്തിരുന്നു.
Most Read: കൊച്ചി മെട്രോ; പേട്ട-എസ്എൻ ജംഗ്ഷൻ അന്തിമ പരിശോധന ഇന്ന് മുതൽ