തിരുവനന്തപുരം : തനിക്കും കുടുംബത്തിനും നേരെ ഭീഷണി ഉണ്ടായെന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷിന്റെ വെളിപ്പെടുത്തല്‍ വാസ്‌തവ വിരുദ്ധമെന്ന് വ്യക്‌തമാക്കി അന്വേഷണ റിപ്പോര്‍ട്ട്. ജയില്‍ ഡിഐജിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് സമര്‍പ്പിക്കും. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ വച്ച് പോലീസ് ഉദ്യോഗസ്‌ഥരെന്ന് തോന്നുന്ന ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്‍ന കോടതിയെ അറിയിച്ചത്.
കേസുമായി ബന്ധപ്പെട്ട ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നും, തന്നെയും കുടുടുംബത്തെയും നശിപ്പിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും ഭീഷണിപ്പെടുത്തിയതായി സ്വപ്‍ന വ്യക്‌തമാക്കി. എന്നാല്‍ ഇക്കാര്യങ്ങള്‍ എല്ലാം വാസ്‌തവ വിരുദ്ധമാണെന്നാണ് ഇപ്പോള്‍ പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നത്. ജയിലിലെ സിസിടിവി ദൃശ്യങ്ങളുടേയും, രേഖകളുടെയും അടിസ്‌ഥാനത്തിലാണ് ജയില്‍ ഡിഐജി അജയകുമാര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്.
കഴിഞ്ഞ ഒക്‌ടോബർ 14 ആം തീയതി ജയിലില്‍ കൊണ്ടുവന്നത് മുതല്‍ നവംബര്‍ 25 ആം തീയതി വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചിരുന്നു. ഇവയില്‍ ഒന്നും തന്നെ അനാവശ്യമായി ആരും സ്വപ്‍നയെ സന്ദര്‍ശിക്കുന്നതായി കണ്ടെത്തിയിട്ടില്ല. കസ്‌റ്റംസ്, ഇഡി, വിജിലന്‍സ് ഉദ്യോഗസ്‌ഥരും സ്വപ്‍നയുടെ അമ്മയും ഭര്‍ത്താവും ഉള്‍പ്പടെ 5 ബന്ധുക്കളും മാത്രമാണ് സ്വപ്‍നയെ സന്ദര്‍ശിച്ചത്. കൂടാതെ അനാവശ്യമായി ജയില്‍ ഉദ്യോഗസ്‌ഥർ സ്വപ്‍നയെ സന്ദര്‍ശിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നുണ്ട്. ഇന്ന് ജയില്‍ മേധാവിക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
Read also : ആയുര്‍വേദ ഡോക്‌ടർമാര്‍ക്ക് ശസ്‍ത്രക്രിയ അനുമതി; ഐഎംഎ ഇന്ന് രാജ്യവ്യാപക പണിമുടക്ക് നടത്തും