കണ്ണൂർ: എംഎ പൊളിറ്റിക്‌സ് ആന്റ് ഗവേണൻസ് കോഴ്‌സിന്റെ വിവാദ പാഠഭാഗം പഠിപ്പിക്കില്ലെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. വിവാദമായ മൂന്നാം സെമസ്‌റ്ററിലെ പാഠഭാഗം മാറ്റങ്ങൾ വരുത്തി നാലാം സെമസ്‌റ്ററിൽ ഉൾപ്പെടുത്തുമെന്ന് വിസി അറിയിച്ചു.
സിലബസിൽ പോരായ്‌മയുണ്ടെന്ന് വിദഗ്‌ധ സമിതി കണ്ടെത്തിയിരുന്നു. സമിതിയുടെ നിർദ്ദേശം ബോർഡ് ഓഫ് സ്‌റ്റഡീസിന് കൈമാറി. അന്തിമ തീരുമാനം അക്കാദമിക് കൗൺസിലിന്റേതാണെന്നും വിസി വ്യക്‌തമാക്കി.
എംഎ പൊളിറ്റിക്‌സ് ആന്റ് ഗവേണൻസ് കോഴ്‌സിന്റെ മൂന്നാം സെമസ്‌റ്ററിൽ വായിക്കാനായി നിർദ്ദേശിച്ച 11 പുസ്‌തകങ്ങളിൽ വിഡി സവർക്കർ, എംഎസ് ഗോൾവാൾക്കർ,ദീനദയാൽ ഉപാധ്യായ എന്നിവരുടെ പുസ്‌തകങ്ങളും ഉൾപ്പെടുത്തിയതാണ് വിവാദമായത്. വിഷയത്തിൽ പ്രൊഫ. ജെ പ്രഭാഷ്, ഡോ. കെഎസ് പവിത്രന്‍ എന്നിവരടങ്ങിയ രണ്ടംഗ സമിതിയാണ് വൈസ് ചാൻസലറിന് റിപ്പോർട് കൈമാറിയത്.
Also Read: ചന്ദ്രിക കേസ്; പികെ കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നില്‍ ഹാജരായി