കാബൂള്‍: അഫ്‌ഗാൻ പ്രവിശ്യകളിൽ താലിബാന്‍ പിടി മുറുക്കുന്നു. അഫ്ഗാന്റെ നിയന്ത്രണത്തിലുള്ള സാരഞ്ച് മേഖലയിലെ നിമ്രൂസ് പ്രവിശ്യ പൂർണമായും താലിബാന്‍ പിടിച്ചെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ഹെല്‍മന്ത് പ്രവിശ്യയിലെ ലഷ്‌കര്‍ ഗാഹ് നഗരവും താലിബാൻ കീഴടക്കിയെന്നും വാർത്തകളുണ്ട്.
സാരഞ്ച് കീഴടക്കിയത് തങ്ങള്‍ ആഘോഷിക്കുകയാണെന്ന് താലിബാന്‍ വൃത്തങ്ങള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്യുന്നു. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന സാരഞ്ച് പിടിച്ചെടുത്തത് തുടക്കം മാത്രമാണെന്നും രാജ്യത്തെ എല്ലാ പ്രവിശ്യകളും ഉടന്‍ തങ്ങളുടെ നിയന്ത്രണത്തിലാകുമെന്നും താലിബാന്‍ നേതാക്കള്‍ പറയുന്നു.
കഴിഞ്ഞ ദിവസം താലിബാൻ നടത്തിയ ആക്രമണത്തിൽ അഫ്‌ഗാന്‍ സര്‍ക്കാരിന്റെ മാദ്ധ്യമ വിഭാഗം തലവനും പ്രസിഡണ്ട് അഷ്‌റഫ് ഘാനിയുടെ വക്‌താവുമായ ദവാ ഖാന്‍ മിന്‍പാല്‍ കൊല്ലപ്പെട്ടിരുന്നു. അഫ്‌ഗാന്‍ പ്രതിരോധ മന്ത്രി ബിസ്‍മില്ലാഹ് ഖാന്‍ മുഹമദിയുടെ വസതിക്ക് നേരെയും താലിബാൻ കാര്‍ബോംബ് ആക്രമണം നടത്തിയിരുന്നു. സംഭവസമയത്ത് മന്ത്രി വീട്ടില്‍ ഉണ്ടായിരുന്നില്ല. കാർ ബോംബ് ആക്രമണം നടത്തിയ സംഘത്തിലെ നാലുപേരെ അഫ്‌ഗാൻ സുരക്ഷാ സൈന്യം കൊലപ്പെടുത്തിയെന്നും 11 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Read also: ജനസംഖ്യയുടെ പകുതിയോളം പേർ സമ്പൂർണ വാക്‌സിനേഷന് വിധേയരായി; വൈറ്റ്ഹൗസ്