ന്യൂയോർക്ക്: യുഎസ് ജനസംഖ്യയുടെ പകുതിയോളം പേർ സമ്പൂർണ വാക്‌സിനേഷന് വിധേയരായതായി വൈറ്റ്ഹൗസ് അറിയിച്ചു. കോവിഡ് മഹാമാരിക്ക് എതിരായ പോരാട്ടത്തിൽ വാക്‌സിനേഷൻ പ്രക്രിയ നിർണായകമാണെന്നും, ഡെൽറ്റ വകഭേദം തടയാൻ വാക്‌സിനേഷൻ ഫലപ്രദമാണെന്നും വൈറ്റ്ഹൗസ് വ്യക്‌തമാക്കി.
വെള്ളിയാഴ്‌ച മാത്രം പുതുതായി 5.65 ലക്ഷം പേർക്കാണ് യുഎസിൽ ആദ്യഡോസ് വാക്‌സിൻ ലഭ്യമാക്കിയത്. 2.56 ലക്ഷം പേർക്കാണ് രണ്ടാം ഡോസ് വാക്‌സിൻ നൽകിയത്. അടുത്ത ഘട്ടത്തിൽ രാജ്യത്തെ 85 ശതമാനം പേരെയും വാക്‌സിനേഷന് വിധേയരാക്കുക എന്നതാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
165 ദശലക്ഷത്തിൽ അധികം ആളുകൾക്ക് രണ്ട് ഡോസ് മോഡേണ അല്ലെങ്കിൽ ഫൈസർ വാക്‌സിൻ ലഭ്യമാക്കിയതായാണ് റിപ്പോർട്ടുകൾ. ഇതിന് പുറമെ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഒറ്റ ഡോസ് വാക്‌സിൻ സ്വീകരിച്ചവരും ഇതിൽ ഉൾപ്പെടും.
പുതുതായി കുത്തിവെപ്പ് എടുത്ത ആളുകളുടെ ഏഴ് ദിവസത്തെ ശരാശരി കഴിഞ്ഞ ആഴ്‌ചയിൽ നിന്ന് 11 ശതമാനവും, കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ 44 ശതമാനവും വർധിച്ചതായി വൈറ്റ്ഹൗസ് പ്രതിനിധി സൈറസ് ഷഹപാർ പറഞ്ഞു.
Read Also: കശ്‌മീരിലെ സർക്കാർ സ്‌കൂളുകൾക്ക് വീരമൃത്യു വരിച്ച സൈനികരുടെ പേര്