കാബൂള്‍: അഫ്ഗാനിസ്‌ഥാനിലെ കാബൂള്‍ വിമാന താവളത്തിന് സമീപം ഇസ്‌ലാമിക് സ്‌റ്റേറ്റ് ഖൊറാസന്‍ പ്രൊവിന്‍സ് വ്യാഴാഴ്‌ച നടത്തിയ ആക്രമണത്തിനു പിന്നാലെ തമ്മിലടിച്ച് താലിബാനും അമേരിക്കയും. ഐഎസിനെതിരെ അമേരിക്കൻ പ്രസിഡണ്ട് രൂക്ഷമായി പ്രതികരിക്കുകയും പിന്നീട് പ്രത്യാക്രമണം നടത്തുകയും ചെയ്‌തതാണ് താലിബാനെ ചൊടിപ്പിച്ചിരിക്കുന്നത്.
“ഇക്കഴിഞ്ഞ ആക്രമണം അവസാനത്തേതല്ല. കാബൂള്‍ ആക്രമണത്തിന് പിന്നിലുള്ള ഓരോ ആളുകളെയും ഞങ്ങള്‍ വീഴ്‌ത്തും”- ജോ ബൈഡന്‍ പറഞ്ഞു. അഫ്ഗാന്റെ കിഴക്കന്‍ മേഖലയിലെ ഐഎസ്ഐഎസ് പ്രദേശങ്ങളില്‍ അമേരിക്കന്‍ പ്രതിരോധ സേന ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ബൈഡന്റെ പ്രതികരണം.
നന്‍ഗര്‍ പ്രവിശ്യയില്‍ തങ്ങൾ ആക്രമണം നടത്തിയെന്നും ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട 2 ഐഎസ്‌കെപി ഭീകരരെ വധിച്ചെന്നും അമേരിക്കന്‍ സേന വ്യക്‌തമാക്കിയിരുന്നു. ”വരുന്ന 24-36 മണിക്കൂറിനുള്ളില്‍ അടുത്ത ഒരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന് നമ്മുടെ കമാന്‍ഡര്‍മാര്‍ അറിയിച്ചിട്ടുണ്ട്. എല്ലാ രീതിയിലും സുരക്ഷയൊരുക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട്,” ബൈഡന്‍ പറഞ്ഞു.
അതേസമയം ഐഎസ്‌കെപിക്കെതിരെ അമേരിക്ക ഇനിയും പ്രത്യാക്രമണം നടത്തുമെന്ന് ബൈഡന്‍ വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം കാബൂളിൽ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 13 അമേരിക്കന്‍ സൈനികരടക്കം 175 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസിന്റെ അഫ്ഗാനിസ്‌ഥാനിലെ ഗ്രൂപ്പായ ഐഎസ്‌കെപി ഏറ്റെടുക്കുകയായിരുന്നു.
Read also: അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി