തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നടന്ന മുക്കുപണ്ട പണയത്തട്ടിപ്പ് കേസില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. തളിപ്പറമ്പ് മെയിന്‍ റോഡിലെ വിവി കുഞ്ഞിരാമന്‍ ജ്വല്ലറി ഉടമ തൃച്ചംബരത്തെ വിവി രാജേന്ദ്രന്‍(62), ഞാറ്റുവയലിലെ കെപി വസന്തരാജ്(45) എന്നിവരാണ് പിടിയിലായത്. ഇവരെ രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്‌തു.
നാല് ഇടപാടിലൂടെ രാജേന്ദ്രന്‍ 10,40,000 രൂപയും രണ്ട് ഇടപാടിലൂടെ വസന്തരാജ് ഏഴ് ലക്ഷം രൂപയുമാണ് തട്ടിയതെന്ന് പോലീസ് പറഞ്ഞു. ഓഗസ്‌റ്റ് അഞ്ചിനാണ് അരക്കോടിയോളം രൂപയുടെ തട്ടിപ്പ് പുറത്തായത്.
നേരത്തെ തളിപ്പറമ്പ് ശാഖയില്‍ ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയില്‍ 31 അക്കൗണ്ടുകളില്‍ നിന്നായി 50 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. ബാങ്ക്, പരിശോധന പൂര്‍ത്തിയാക്കി പരാതി നല്‍കുമ്പോഴേക്കും സംഭവത്തില്‍ ആരോപണ വിധേയനായ ബാങ്കിലെ അപ്രൈസര്‍ രമേശനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ബാങ്ക് മാനേജറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഒരുമാസം നീണ്ട പരിശോധനയാണ് ബാങ്കില്‍ പോലീസ് നടത്തിയത്. 31 അക്കൗണ്ടുകളിലായി കണ്ടെത്തിയ മുക്കുപണ്ടം പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.
തളിപ്പറമ്പ് ഡിവൈഎസ്‌പി ടികെ രത്‌നകുമാര്‍, പോലീസ് ഇന്‍സ്‌പെക്‌ടർ എവി ദിനേശന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ എസ്ഐ പിസി സഞ്‌ജയ് കുമാറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
അതേസമയം സംഭവത്തിന് ഉന്നതതല റാക്കറ്റുമായി ബന്ധമുണ്ടെന്നും മറ്റു പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്‌തമാക്കി.
Malabar News: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പാലക്കാടും; അന്വേഷണം ഊർജിതമാക്കി പോലീസ്