തിരുവനന്തപുരം: സംസ്‌ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി അഡ്വ. പി സതീദേവി ഇന്ന് ചുമതലയേൽക്കും. സ്‍ത്രീ സമത്വമാണ് ലക്ഷ്യം, മതസമുദായ രാഷ്‌ട്രീയ പരിഗണനക്കപ്പുറം പ്രവർത്തിക്കുമെന്നും സതീദേവി പറഞ്ഞു.
ഭയമില്ലാതെ പരാതിക്കാർക്ക് അധികാരികളെ സമീപിക്കാൻ കഴിയണം. കൂടിയ പീഡനങ്ങൾ ഭീതിദ അന്തരീക്ഷം സൃഷ്‌ടിച്ചിട്ടുണ്ട്. പോലീസിനുള്ളിൽ സ്‍ത്രീപക്ഷ സമീപനം ഉണ്ടാകണം. സ്‍ത്രീ വിരുദ്ധ സമീപനം എല്ലാ മേഖലയിലുമുണ്ട്. ഇത് മാറ്റാനുള്ള ശ്രമമുണ്ടാകും. ഹരിതയുടെ പരാതി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും സതീദേവി പറഞ്ഞു.
വനിതാ കമ്മീഷന്റെ ഏഴാമത്തെ അധ്യക്ഷയാണ് സതീദേവി. 2004 മുതല്‍ 2009 വരെ വടകര മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു സതീദേവി. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട്, സംസ്‌ഥാന സഹകരണബാങ്ക് ഡയറക്‌ടര്‍, ഉത്തര മേഖലാ ഉപഭോകൃത തര്‍ക്ക പരിഹാര ഫോറം അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലാ കോടതികളില്‍ അഭിഭാഷകയായിരുന്നു.
‘പരമാധികാരികള്‍ നമ്മള്‍ തന്നെ’ എന്ന പുസ്‌തകത്തിന്റെ രചയിതാവാണ്. സ്‍ത്രീ ശബ്‌ദം മാഗസിന്റെ ചീഫ് എഡിറ്ററും സുശീലാ ഗോപാലന്‍ സ്‍ത്രീ പദവി നിയമപഠന കേന്ദ്രം അധ്യക്ഷയുമായിരുന്നു. മഹിളാ അസോസിയേഷന്‍ സംസ്‌ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലെ വിദ്യാര്‍ഥി പ്രതിനിധിയായിരുന്നു.
Read Also: സഹപ്രവർത്തകയെ ബലാൽസംഗം ചെയ്‌ത വ്യോമസേന ഉദ്യോഗസ്‌ഥന് കോർട്ട് മാർഷൽ