തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്‌ഥാനത്ത് ഇതുവരെ 56 ക്യാമ്പുകൾ തുറന്നു. ക്യാമ്പുകൾക്കായി 3,071 കെട്ടിടങ്ങളാണ് ഏറ്റെടുത്തിട്ടുള്ളത്. 371 കുടുംബങ്ങളിലെ 1,405 ആളുകളെ മാറ്റി പാർപ്പിച്ചു. എറണാകുളത്ത് 15 ക്യാമ്പുകളും തിരുവനന്തപുരത്ത് 14 ക്യാമ്പുകളുമാണ് പ്രവർത്തിക്കുന്നത്. ഇതിൽ എറണാകുളത്ത് റെഡ് അലർട്ടും തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ സജ്‌ജമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
നിലവിൽ സംസ്‌ഥാനത്തെ 9 ജില്ലകളിലാണ് കാലാവസ്‌ഥാ വകുപ്പ് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുളളത്. ലക്ഷദ്വീപിലും റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
തീരദേശത്തും മലയോര മേഖലകളിലും താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിന്റെ തീരദേശ പ്രദേശങ്ങളിൽ ഇന്നലെ രാവിലെ മുതൽ ശക്‌തമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്. കനത്ത മഴയെ തുടർന്ന് ഇടുക്കിയിൽ രാത്രിയാത്രാ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
Read also: മിക്കയിടങ്ങളിലും വൈദ്യുതി മുടങ്ങി, ജനങ്ങൾ സഹകരിക്കണം; കെഎസ്ഇബി ചെയർമാൻ