ഗാന്ധിനഗർ: അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടെ ഗുജറാത്തിന്റെ പടിഞ്ഞാറൻ തീരം തൊട്ടു. മണിക്കൂറിൽ 190 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് ഗുജറാത്തിൽ നാശനഷ്‌ടങ്ങൾ വിതച്ചു. സംസ്‌ഥാനത്ത് കനത്ത മഴ തുടരുകയാണ്.
ശക്‌തമായ മഴയെ തുടർന്ന് സംസ്‌ഥാനത്ത് പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി. വൈദ്യുത ലൈനുകൾ പൊട്ടി വീണു. മരങ്ങൾ കടപുഴകി. തീരപ്രദേശങ്ങളിൽ റെഡ് അലർട് തുടരുകയാണ്. അർധരാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റ് ശക്‌തി കുറഞ്ഞ് തീവ്രതയേറിയ ചുഴലിക്കാറ്റായി മാറി. അതേസമയം, ചുഴലിക്കാറ്റിന്റെ ശക്‌തി കുറഞ്ഞുവരുന്നതായി കാലാവസ്‌ഥാ വകുപ്പ് ട്വീറ്റ് ചെയ്‌തു.
ദാമൻ ആൻഡ് ദിയുവിൽ 133 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ തിരമാലകൾ 3 കിലോമീറ്ററോളം ഉയർന്നു. ടൗട്ടെ ചുഴലിക്കാറ്റ് മുംബൈ നഗരത്തിലും നാശം വിതക്കുകയാണ്. ശക്‌തിയായ കാറ്റും മഴയും നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വലിയ തോതിൽ നാശം വിതച്ചു. പുലർച്ചെ 4 മണിയോടെ തുടങ്ങിയ മഴ പിന്നീട് ശക്‌തി പ്രാപിക്കുകയായിരുന്നു.
Read also: ടൗട്ടെ ചുഴലിക്കാറ്റ്; 9 വീടുകൾ പൂർണമായും തകർന്നു, 135.48 ലക്ഷത്തിന്റെ കൃഷിനാശം