കാസർഗോഡ് : സംസ്‌ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്‌തമായ കാറ്റിലും മഴയിലും ജില്ലയിൽ 135.48 ലക്ഷത്തിന്റെ കൃഷിനാശം ഉണ്ടായി. ജില്ലയിലെ 2,208 കർഷകർക്കാണ് കൃഷിനാശം ഉണ്ടായത്. ഇവരുടെ 183.86 ഹെക്‌ടർ സ്‌ഥലത്തെ കൃഷികൾ മഴയിലും കാറ്റിലും നശിച്ചു. നെല്ല്, തെങ്ങ്, വാഴ, റബർ, കമുക്, കുരുമുളക്, ജാതി, മരച്ചീനി, പച്ചക്കറി എന്നീ വിളകളെയാണ് കാറ്റും മഴയും ബാധിച്ചത്.
കൃഷിനാശത്തിനൊപ്പം തന്നെ നിരവധി ആളുകളുടെ വീടുകൾ പൂർണമായും ഭാഗികമായും തകർന്നിട്ടുണ്ട്. 9 വീടുകളാണ് പൂർണമായും തകർന്നത്. കൂടാതെ 82 വീടുകൾ ഭാഗികമായും തകർന്നു. മതിലിടിഞ്ഞ് 2 പേർക്കും മിന്നലേറ്റ് ഒരാൾക്കും പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ഹൊസ്ദുർഗ്, മഞ്ചേശ്വരം താലൂക്കുകളിൽ 4 വീതവും വെള്ളരിക്കുണ്ട് താലൂക്കിൽ ഒരു വീടുമാണ് പൂർണമായി തകർന്നത്.
ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ സജ്‌ജമായിരുന്നെങ്കിലും ഒന്നും തുറന്നില്ല. 161 കുടുംബങ്ങളിലെ 637 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിക്കുകയാണ് ചെയ്‌തത്. മൽസ്യ ബന്ധന മേഖലയിലും നിരവധി ആളുകൾക്ക് വലിയ നാശനഷ്‌ടം സംഭവിച്ചതായി അധികൃതർ വ്യക്‌തമാക്കി. ശക്‌തമായ കാറ്റിലും മഴയിലും നിരവധി വീടുകൾക്കും ഫൈബർ ബോട്ടുകൾക്കും നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്.
Read also : പ്രതിപക്ഷ നേതാവ് ആര്; കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന്