തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജ്‌ജുന ഖാർഗെ, വി വൈത്തിലിംഗം എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരട്ടെ എന്നാണ് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളുടെ ആഗ്രഹം. എന്നാൽ വിഡി സതീശന്റെ പേര് ഗ്രൂപ്പിന് അതീതമായി ഉയരുന്നുണ്ട്.
ഡെൽഹിയിൽ പ്രവർത്തിക്കാനില്ലെന്ന് എഐസിസിയെ അറിയിച്ചതോടെ പ്രതിപക്ഷ നേതാവായി തുടരാനുള്ള നീക്കത്തിലാണ് ചെന്നിത്തല. എന്നാൽ പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി ഇടതുമുന്നണി പരീക്ഷണത്തിന് തയാറാകുമ്പോൾ പ്രതിപക്ഷ നേതൃനിരയിലും പുതുമ വേണമെന്ന ചിന്ത ഹൈക്കമാന്റിന് ഉണ്ടെന്നാണ് സൂചന.
എന്നാൽ, ചെന്നിത്തല തുടരട്ടെ, മാറ്റം പാർട്ടി തലത്തിൽ മതിയെന്നാണ് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഹൈക്കമാൻഡ് പ്രതിനിധികളുടെ അഭിപ്രായം അറിഞ്ഞശേഷം ഗ്രൂപ്പ് നിലപാട് വ്യക്‌തമാക്കും. അതേസമയം, വിഡി സതീശന്റെ പേരും ശക്‌തമായി ഉയർന്ന് കേൾക്കുന്നുണ്ട്. ഒറ്റക്കൊറ്റക്ക് അഭിപ്രായം തേടുമ്പോൾ ഗ്രൂപ്പിന് അതീതമായ പിന്തുണ കിട്ടുമെന്നാണ് സതീശൻ ക്യാംപിന്റെ പ്രതീക്ഷ.
Read also: കോവിൻ പോർട്ടൽ ഹിന്ദിയിലും 14 പ്രാദേശിക ഭാഷകളിലും ലഭ്യമാക്കും; കേന്ദ്ര ആരോഗ്യ മന്ത്രാലയം