ന്യൂഡെൽഹി: ലോക സാമ്പത്തിക ഫോറത്തിൽ വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗം തടസപ്പെട്ടത് ടെലിപ്രോംപ്റ്റർ സാങ്കേതിക തകരാർ അല്ലെന്ന് ചില മാദ്ധ്യമങ്ങൾ. 193 ലോകരാജ്യങ്ങളും ഭരണതലവൻമാരും നേതാക്കളും ലോക മാദ്ധ്യമങ്ങളും തൽസമയം വീക്ഷിച്ച പരിപാടിയിലായിരുന്നു ആശയകുഴപ്പങ്ങൾ ഉണ്ടായത്.
രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട മോദിയുടെ പിഴവ് പ്രതിരോധിക്കാൻ നടത്തുന്ന പിആർ വാർത്തകൾ ആണോയെന്ന് സംശയം തോന്നിക്കുന്ന വാർത്തകളിൽ ‘ഔപചാരിക സ്വാഗതം പൂർത്തിയാക്കാത്തത് കൊണ്ടുണ്ടായ ചില പിഴവുകളാണ്’ എന്ന രീതിയിലാണ് വാർത്തകൾ വരുന്നത്.
വിശദീകരണ വാർത്തകളിൽ പറയുന്നത്
‘ലോക സാമ്പത്തിക ഫോറത്തിന്റെ സംഘാടകരും മോദിയുടെ ടീമും തമ്മിലുള്ള ആശയവിനിമയം കൃത്യമല്ലാത്തതാണ് പ്രസംഗം ആവർത്തിക്കാൻ ഇടയാക്കിയത്. വെർച്വൽ സമ്മേളനത്തിൽ അവതാരകനായ ലോക സാമ്പത്തിക ഫോറം എക്‌സിക്യൂട്ടീവ് ചെയർമാൻ ക്‌ളോസ് ഷ്വാബ് ഔപചാരിക സ്വാഗതപ്രസംഗം നടത്തുന്നതിനു മുൻപ് മോദി പ്രസംഗം ആരംഭിച്ചു. ഇത് മോദിയുടെ യുട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്‌തു തുടങ്ങി’ -വിശദീകരണ വാർത്തകളിൽ പറയുന്നു.
എന്നാൽ, ഈ സമയം ലോക സാമ്പത്തിക ഫോറത്തിന്റെ യുട്യൂബ് ചാനലിൽ ലൈവ് ആരംഭിച്ചിരുന്നില്ല. മോദി പ്രസംഗിക്കുന്നതിനിടെ, ഔപചാരിക സ്വാഗതം പൂർത്തിയായിട്ടില്ല എന്ന് മോദിയുടെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്‌ഥർ ചൂണ്ടിക്കാണിച്ചു. മൈക്കിലൂടെ ഇക്കാര്യം ഒന്നു ചോദിക്കൂ എന്ന് ഒരാൾ മോദിയോടു പറയുന്ന ശബ്‌ദം വിഡിയോയിൽ കേൾക്കാം എന്നും വിശദീകരണ വാർത്ത പറയുന്നു.
അപ്പോഴാണ് മോദി, ഇയർഫോൺ ചെവിയിൽ വെക്കുകയും സാമ്പത്തികഫോറം സംഘാടകരോട് കേൾക്കാമോ എന്നു ചോദിക്കുകയും ചെയ്യുന്നത്. ആശയക്കുഴപ്പം മനസിലാക്കിയതോടെ മോദി പ്രസംഗം നിർത്തി. തുടർന്ന്, ഷ്വാബ് ഔപചാരിക സ്വാഗതം പറഞ്ഞു. അപ്പോഴാണ് സാമ്പത്തിക ഫോറത്തിന്റെ യുട്യൂബ് ചാനലിൽ ലൈവ് ആരംഭിക്കുന്നത്. തുടർന്നു മോദി വീണ്ടും പ്രസംഗിക്കുകയും ചെയ്‌തു’ – വിശദീകരണ വാർത്തകളിൽ വ്യക്‌തമാക്കുന്നു.
വിശദീകരണ വാർത്തകളിൽ ഇല്ലാത്തത്
ടെലിപ്രോംപ്റ്റർ സാങ്കേതിക തകരാർ അല്ലെന്ന് വിശദീകരിച്ച് വിവിധ മാദ്ധ്യമങ്ങൾ വഴി എത്തിയ വാർത്തയിൽ പക്ഷെ, വിശദീകരണ വാർത്തയെ സാധൂകരിക്കുന്ന തെളിവുകൾ ലഭ്യമല്ല. നേരെത്തെ പുറത്തുവന്ന വാർത്തയിൽ ‘ടെലിപ്രോംപ്റ്റര്‍’ പിഴവ് വ്യക്‌തമാക്കുന്ന കാര്യങ്ങളും, ഒപ്പം, ‘എനിക്കു താങ്കൾ പറയുന്നത് കേൾക്കാം, പ്രസംഗം തുടർന്നോളൂ’ എന്നു ചർച്ചയുടെ മോഡറേറ്റർ പറയുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ വ്യക്‌തമായിരുന്നു.
സന്ദീപ് വാര്യരുടെ വിശദീകരണം
പറയുന്ന കാര്യത്തോട് ഉത്തരവാദിത്തമുള്ള ഭരണാധികാരികള്‍ അന്താരാഷ്‌ട്ര വേദികളില്‍ എഴുതി തയ്യാറാക്കിയ പ്രസംഗം പേപ്പറില്‍ നോക്കിയോ ടെലിപ്രോംപ്റ്റർ സഹായത്താലോ അവതരിപ്പിക്കും. അതാണ് കീഴ്‌വഴക്കവും പതിവും.
രാഹുല്‍ ഗാന്ധിയുടെ പിതാവും മുത്തശിയുമെല്ലാം എഴുതി വായിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ലഭ്യമാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി അന്താരാഷ്‌ട്ര വേദികളില്‍ പ്രസംഗിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ്. ഇന്നലെ പ്രസംഗം തടസപ്പെട്ടപ്പോഴും അദ്ദേഹം ഇന്ത്യയെ കുറിച്ചായിരുന്നു പ്രസംഗിച്ചിരുന്നത്. ബിജെപിയെ കുറിച്ചായിരുന്നില്ല.
പ്രതിപക്ഷ നേതാവായിരുന്ന സമയത്തും രാജ്യത്തിന് ഒരു പ്രതിസന്ധി വന്നപ്പോള്‍ ഐക്യരാഷ്‌ട്ര സഭയില്‍ പോയി പ്രസംഗിച്ച് രാജ്യത്തെ വിജയിപ്പിച്ചു വന്ന അടല്‍ ബിഹാരി വാജ്‌പേയിയെ ഈ നിമിഷം സ്‌മരിക്കുന്നു. രാഹുല്‍ ഗാന്ധിയില്‍ നിന്ന് ആ സംസ്‌കാരം പ്രതീക്ഷിക്കാന്‍ കഴിയില്ലല്ലോ എന്നിങ്ങനെയാണ് ബിജെപി വക്‌താവ് സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്‌റ്റ്.
Most Read: ക്രോം ബ്രൗസറാണോ ഉപയോഗിക്കുന്നത്? സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും