മലപ്പുറം : ജലക്ഷാമം നേരിടുന്നതിനായി തൂതപ്പുഴയിൽ ചെറുതടയണകൾ നിർമിക്കുന്നത് പുരോഗമിക്കുന്നു. ഇതിലൂടെ വരൾച്ചയിൽ പുഴയിലെ ജലം കെട്ടിനിർത്തി ജലപദ്ധതി കിണറുകളിലേക്ക് വെള്ളം എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി തിരുവേഗപ്പുറ ശുദ്ധജലവിതരണ പദ്ധതിയുടെ പമ്പ് ഹൗസിനു മറുഭാഗത്ത് തൂതപ്പുഴയിൽ തടയണ നിർമിച്ചു. ചാക്കുകളിൽ മണൽ നിറച്ചു പുഴക്ക് കുറുകെ നിരത്തിയാണ് താൽക്കാലിക തടയണകൾ നിർമിക്കുന്നത്.
വേനൽക്കാലം കടുക്കുന്നതോടെ മിക്ക സ്‌ഥലങ്ങളിലും വരൾച്ച പിടിമുറുക്കി കഴിഞ്ഞു. ഇതോടെയാണ് താൽക്കാലിക തടയണകൾ നിർമിച്ച് ജലപദ്ധതികളിലേക്ക് ജലം എത്തിക്കാനുള്ള നീക്കം പുരോഗമിക്കുന്നത്. കഴിഞ്ഞ വർഷവും വരൾച്ചയെ നേരിടാൻ ഇത്തരത്തിൽ തടയണകൾ തൂതപ്പുഴക്ക് കുറുകെ നിർമിച്ചിരുന്നു. അതിനൊപ്പം തന്നെ പാലത്തിനു സമീപം മണൽപ്പരപ്പിൽ കുളം കുഴിച്ചും വെള്ളം ജലപദ്ധതിയുടെ കിണറിലേക്കു മോട്ടർ ഉപയോഗിച്ചു പമ്പ് ചെയ്‌തിരുന്നു.
ജില്ലയിൽ ഇരിമ്പിളിയം പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലും, കോട്ടപ്പുറം, അംബാൾ, ആലുംകൂടം, വെണ്ടല്ലൂർ, മങ്കേരി, മോസ്‌കോ, പുറമണ്ണൂർ തുടങ്ങി നിരവധി ഇടങ്ങളിൽ വരൾച്ച രൂക്ഷമാകുകയാണ്. ഇരിമ്പിളിയം പഞ്ചായത്തിലും വളാഞ്ചേരി നഗരസഭയിലും ജലവിതരണം നടത്തുന്ന ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവർത്തനം ജലത്തിന്റെ കുറവ് കാരണം മന്ദഗതിയിലാണ്. അതിനാൽ തന്നെ നിലവിൽ ആഴ്‌ചയിൽ ഒരിക്കൽ മാത്രമാണ് ഇതുവഴി ജലവിതരണം നടത്തുന്നത്. പദ്ധതിയുടെ പമ്പ്ഹൗസും കിണറും സ്‌ഥിതിചെയ്യുന്ന ഇടിയറക്കടവിൽ സ്‌ഥിരം തടയണ നിർമിക്കണമെന്ന ആവശ്യം പരിഹരിക്കപ്പെട്ടാൽ മാത്രമേ മേഖലയിലെ ജലക്ഷാമത്തിനു ശാശ്വത പരിഹാരമാകുകയുള്ളൂ.
Read also : കാട്ടുതീ പ്രതിരോധം; ജില്ലയിൽ മുന്നൊരുക്കം ശക്‌തമാക്കാൻ നിർദേശം