ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. രണ്ട് പേർ കൊല്ലപ്പെട്ടു. സ്‌കൂൾ പ്രിൻസിപ്പാളും അധ്യാപകനുമാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ഇദ്ഗാഹിലാണ് ഭീകരാക്രമണം ഉണ്ടായത്. രാവിലെ 11:15 ഓടെയാണ് ശ്രീനഗർ ജില്ലയിലെ സംഗം ഈദ്ഗാഹിൽ സ്‌കൂൾ അധ്യാപകരെ ഭീകരർ വെടിവെച്ചു കൊന്നതെന്ന് പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുക ആണെന്നും അക്രമികളെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
വ്യത്യസ്‌ത സംഭവങ്ങളിലായി മൂന്ന് സാധാരണക്കാരെ ഭീകരർ വധിച്ച് 48 മണിക്കൂർ തികയും മുൻപാണ് പുതിയ ആക്രമണവും ഉണ്ടായത്. പ്രിൻസിപ്പാളിന്റെ ഓഫിസിൽവച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം. മറ്റ് അധ്യാപകരുമായി പ്രിൻസിപ്പാൾ യോഗം ചേരുന്നതിനിടെ രണ്ട് ഭീകരർ ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്.
നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മു കശ്‌മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുള്ള സംഭവത്തെ അപലപിച്ചു. “ശ്രീനഗറിൽ നിന്ന് വീണ്ടും ഞെട്ടിക്കുന്ന വാർത്തകൾ വരുന്നു. മറ്റൊരു ഭീകരാക്രമണം, ഇത്തവണ നഗരത്തിലെ ഈദ്ഗാഹ് പ്രദേശത്തെ ഒരു സർക്കാർ സ്‌കൂളിലെ രണ്ട് അധ്യാപകരാണ് ഇരകളായത്. ഈ മനുഷ്യത്വരഹിതമായ ഭീകരപ്രവർത്തനത്തെ അപലപിക്കാൻ വാക്കുകൾ മതിയാകില്ല, എന്നാൽ ഞാൻ അവരുടെ ആത്‌മാവിന് വേണ്ടി പ്രാർഥിക്കുന്നു,”- ഒമർ അബ്‌ദുള്ള ട്വീറ്റ് ചെയ്‌തു.
Shocking news coming in again from Srinagar. Another set of targeted killings, this time of two teachers in a Govt school in Idgah area of the city. Words of condemnation are not enough for this inhuman act of terror but I pray for the souls of the deceased to rest in peace.
— Omar Abdullah (@OmarAbdullah) October 7, 2021
Most Read: സ്വമേധയാ എടുത്ത കേസല്ല, പൊതുതാൽപര്യ ഹരജിയാണ്; ലഖിംപൂർ കേസിൽ സുപ്രീം കോടതി