ലക്നൗ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസങ്ങളായി അടച്ചിട്ടിരുന്ന താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുന്നു. രാജ്യത്തെ അണ്‍ലോക്ക് 4 ന്റെ പശ്ചാത്തലത്തിലാണ് ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്. സെപ്റ്റംബര്‍ 21 മുതലാണ് സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുന്നത്. താജ്മഹലിനൊപ്പം തന്നെ ആഗ്ര കോട്ടയും സെപ്റ്റംബര്‍ 21 മുതല്‍ സഞ്ചാരികളെ വരവേല്‍ക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമേ ആളുകള്‍ക്ക് പ്രവേശനം നല്‍കുകയുള്ളൂ. ഒപ്പം തന്നെ താജ്മഹലില്‍ ഒരു ദിവസം 5000 പേരെയും ആഗ്ര കോട്ടയില്‍ 2500 പേരെയും മാത്രമേ സന്ദര്‍ശിക്കാന്‍ അനുവദിക്കുകയുള്ളൂ. സന്ദര്‍ശനത്തിന് എത്തുന്ന ആളുകള്‍ കോവിഡ് ബാധിതരല്ല എന്ന് ഉറപ്പ് വരുത്തിയിരിക്കണം. കൂടാതെ മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസര്‍ ഉപയോഗം എന്നിവ എല്ലാ സന്ദര്‍ശകരും നിര്‍ബന്ധമാക്കിയും പാലിക്കണം. പതിവിന് വിപരീതമായി ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടായിരിക്കില്ല. പകരം ഇലക്ട്രിക് ടിക്കറ്റുകളായിരിക്കും സന്ദര്‍ശകര്‍ക്ക് അനുവദിക്കുക.
രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായതോടെ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് താജ്മഹല്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചത്. അതോടെ ടൂറിസം മേഖല പൂര്‍ണമായും തകര്‍ന്നു. അണ്‍ലോക്കിന്റെ ഭാഗമായി എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്റ്റംബർ ഒന്ന് മുതല്‍ തുറക്കാന്‍ കോടതി ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്നിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സെപ്റ്റംബർ 21 മുതല്‍ താജ്മഹലും ആഗ്ര കോട്ടയും തുറക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് വീണ്ടും ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവ തുറക്കാന്‍ തീരുമാനിച്ചത്. ആറ് മാസക്കാലമായി തകര്‍ന്നിരിക്കുന്ന ടൂറിസം മേഖലയെ പഴയപടി സജീവമാക്കാന്‍ താജ്മഹല്‍ തുറക്കുന്നതോടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
Read also : നൈജീരിയയില്‍ ഓഫീസ് തുടങ്ങാന്‍ ഫേസ്ബുക്ക്