വാഷിങ്ടൺ: സ്വന്തം ജീവനെപ്പോലെ മറ്റുള്ളവരുടെ ജീവനും ജീവിതത്തിനും വില കൽപ്പിക്കുകയും അത് സംരക്ഷിക്കാൻ കഴിയും വിധം സഹായങ്ങൾ നൽകുകയും ചെയ്യുന്നതിനേക്കാൾ വലിയ നൻമയില്ല. അത്തരമൊരു ‘നൻമ’യാണ് യുഎസിലെ സിയാറ്റലിലുള്ള ലീം കംപ്ളാൻ എന്ന 13കാരൻ.
തലചായ്‌ക്കാൻ കൂരയില്ലാത്ത സിയാറ്റലിലെ ഒരു പറ്റം പേർക്ക് ലീം ‘എയ്ഞ്ചലാ’ണ്. മാലാഖയെന്ന് അവർ അവനെ വിളിക്കുന്നത് വെറുതേയല്ല, അവന്റെ കുഞ്ഞുകൈകൾ കൊണ്ടു ചെയ്യുന്ന വലിയ പ്രവർത്തികൾക്കുള്ള അംഗീകാരമായാണ്. വീടില്ലാത്തവർക്കായി ഭക്ഷണവും വെള്ളവും വസ്‌ത്രവും എത്തിച്ചു നൽകാൻ കഴിഞ്ഞ ഏഴു വർഷത്തിനിടെ ഒരിക്കൽ പോലും ഈ കൊച്ചുമിടുക്കൻ ഉപേക്ഷ കാണിച്ചിട്ടില്ല. ഇപ്പോൾ കോവിഡ് മഹാമാരി പിടി മുറുക്കിയതോടെ ഭക്ഷണത്തിനും വസ്‌ത്രങ്ങൾക്കും ഒപ്പം മാസ്‌ക്കും സാനിറ്റൈസറും കൂടി നൽകുന്നുണ്ട് ലീം.
Also Read: കുഞ്ഞുമനസിലെ വലിയ നന്മ; ഭവനരഹിതർക്ക് അന്നമൂട്ടി ആറു വയസുകാരി
ശാരീരികമായി ലീം നേരിടുന്ന വെല്ലുവിളിയാണ് സഹായം ആവശ്യമുള്ളവർക്ക് അത് ചെയ്‌തു നൽകണമെന്ന ചിന്തയിലേക്ക് അവനെ നയിച്ചത്. 11 മാസം പ്രായമുള്ളപ്പോൾ വിയറ്റ്നാമിൽ നിന്ന് വാഷിങ്ടണിലെ ദമ്പതികൾ ലീമിനെ ദത്തെടുക്കുക ആയിരുന്നു. ജനിച്ചപ്പോൾ തന്നെ അവന്റെ കൈകൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തമായിരുന്നു. എന്നാൽ, ഇതൊരു കുറവായി കാണാതെ കൈകൾക്കുള്ള വ്യത്യസ്‌തത അവന്റെ പ്രവർത്തികളിലും കൊണ്ടുവരാൻ മാതാപിതാക്കൾ ആഗ്രഹിച്ചു. മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന നൻമയുള്ള പ്രവർത്തികൾ ചെയ്യാൻ അവനെ പ്രോൽസാഹിപ്പിച്ചു.
എത്ര നാൾ ഈ പ്രവർത്തനങ്ങൾ തുടരുമെന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ ലീം മറുപടി പറയും, “എനിക്ക് ആയുസ്സുള്ള കാലം വരെ” എന്ന്.
Also Read: സമയുടെ കണ്ണുകളിൽ വീണ്ടും വെളിച്ചം തെളിഞ്ഞു; യുഎഇക്ക് നന്ദി