കൊല്ലം: ഇന്നലെ രാത്രിമുതൽ സാമൂഹിക മാദ്ധ്യമങ്ങളിലും വാട്‌സ്ആപ്പിലും പ്രചരിക്കുന്ന ’45 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ നരബലി നടത്താൻ ശ്രമിച്ചു മാതാപിതാക്കൾ‘ എന്ന വാർത്ത വ്യാജമാണെന്നും യാഥാർഥ്യം മറ്റൊന്നാണ് എന്നും തെങ്കാശി എസ്‌പി ആർ കൃഷ്‌ണരാജ് അറിയിച്ചു.
കൊല്ലം ജില്ലയിലെ തെൻമലയിൽ നിന്ന് മുപ്പത്തിയഞ്ച് കിലോമീറ്റർ ദൂരെ തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിൽ കുഞ്ഞിനെ നരബലി നടത്താൻ ശ്രമിച്ചു എന്ന നാട്ടുകാരുടെ പരാതിയിൽ പോലീസ് കസ്‌റ്റഡിയിലെടുത്ത ക്ഷേത്ര പൂജാരി ഉൾപ്പെടെ 5 പേരും നിരപരാധികളെന്നാണ് ഇപ്പോൾ പൊലീസ് വ്യക്‌തമാക്കുന്നത്. എന്നാൽ, പല ചോദ്യങ്ങൾക്കും ഇപ്പോഴും പോലീസിനും കൃത്യമായ ഉത്തരമില്ല.
തെൻമലയിൽ നിന്ന് തെങ്കാശിക്കുള്ള യാത്രാമധ്യേ പശ്‌ചിമഘട്ട മലയടിവാരത്തുള്ള കടനാനദി അണക്കെട്ടിനു സമീപത്ത് നിന്നാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തിരുന്നത്. ഇവിടെ വനത്തോടു ചേർന്നുള്ള ക്ഷേത്രത്തിനു സമീപത്ത് നിന്നാണ് കുഞ്ഞിന്റെ മാതാവും ക്ഷേത്ര പൂജാരിയും ഉൾപ്പടെയുള്ളവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നത്.
പൗർണമി, അമാവാസി ദിവസങ്ങളിൽ മാത്രം തുറക്കുന്ന ക്ഷേത്രത്തിനു സമീപം രാത്രിയിൽ ഇവരെകണ്ടതാണ് നാട്ടുകാരെ സംശയിക്കാൻ കരണമാക്കിയത്. വനപാലകരുടെ പൂർണ സംരക്ഷണയിലുള്ള ക്ഷേത്ര പരിസരത്ത് പരിസരവാസികൾ പോലും പോകുന്നത് അപൂർവമാണ്. ഇത്തരമൊരു സ്‌ഥലത്താണ് കാർ നിർത്തി പൂജാരി ചില ചടങ്ങുകൾ ആരംഭിച്ചിരുന്നത്.
ശിവകാശിയിൽ നിന്നു ശങ്കരൻകോവിലിലെ ഒരു ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ വനക്ഷേത്ര പരിസരത്ത് എത്തിയപ്പോൾ പെട്ടെന്നുണ്ടായ തീരുമാനപ്രകാരമാണ് ദർശനം നടത്താനായി വനത്തിലെ ക്ഷേത്രത്തിൽ എത്തിയതെന്നും അത് അടഞ്ഞുകിടക്കുന്നത് കൊണ്ടാണ് പരിസരത്തെ ഒഴിഞ്ഞ സ്‌ഥലത്ത് ചില ദോഷങ്ങൾ മാറാനുള്ള പൂജകൾ ആരംഭിച്ചത് എന്നുമാണ് ഇവർ പറയുന്നതെന്ന് പോലീസ് പറയുന്നു.
എന്നാൽ നാട്ടുകാർ പറയുന്നത്, പൂജാരി കുഞ്ഞിനെ തലകീഴായി പിടിച്ചതു ശ്രദ്ധയിൽപ്പെട്ടതോടെ ഞങ്ങൾ പോലീസിൽ അറിയിച്ചു എന്നാണ്. പകൽ സമയത്തുപോലും വനപാലകർ പ്രവേശനം നിഷേധിച്ചിട്ടുള്ള സ്‌ഥലത്തേക്ക് അസാധാരണ വേഗതയിൽ വാഹനം വന്നത് ശ്രദ്ധിച്ച നാട്ടുകാരിൽ ചിലരാണ് ഇവരെ പിന്തുടർന്നത്. മാത്രവുമല്ല, ഇവിടെയെത്തിയ 5 പേർക്കും, ഇത് വനക്ഷേത്രം ആണെന്നും അവിടെ ആ സമയത്ത് പൂജാ ചടങ്ങുകളോ മറ്റോ ഉണ്ടാകില്ല എന്നും അറിയുന്നവരാണ് എന്നതും നാട്ടുകാരുടെ സംശയം ഇപ്പോഴും വർധിപ്പിക്കുന്നു.
Most Read: നിപ വൈറസ്; ആശങ്കകൾക്ക് അയവ്, നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകും