തിരുവനന്തപുരം: മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട് ചെയ്യാത്ത സാഹചര്യത്തിലും, ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞതിനാലും കോഴിക്കോട് കണ്ടെയ്ൻമെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്‌തമാക്കി. അതേസമയം ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കണ്ടെയ്ൻമെന്റ് സോണായി തുടരുന്നതാണ്.
മെഡിക്കല്‍ ബോര്‍ഡിന്റേയും വിദഗ്‌ധ സമിതിയുടേയും നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്. ചാത്തമംഗലം പഞ്ചായത്തിലെ 9ആം വാർഡ് ഒഴികെയുള്ള മറ്റ് പ്രദേശങ്ങളില്‍ കടകള്‍ തുറക്കാനും യാത്ര ചെയ്യാനും അനുമതിയുണ്ടാകും. രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയേണ്ടതാണ്. അതേസമയം എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്നും, ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്‌ടർ പുറത്തിറക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
കണ്ടെയ്ൻമെന്റ് സോണില്‍ നിര്‍ത്തിവച്ചിരുന്ന വാക്‌സിനേഷന്‍ ബുധനാഴ്‌ച മുതല്‍ പുനഃരാരംഭിക്കുകയും ചെയ്യും. ഇനി വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ള ആളുകളെ കണ്ടെത്തി കൃത്യമായ ആക്ഷന്‍ പ്ളാനോടെയാണ് വാക്‌സിനേഷന്‍ നടത്തുന്നത്. രോഗലക്ഷണമുള്ളവര്‍ ഒരു കാരണവശാലും വാക്‌സിനെടുക്കാന്‍ പോകരുതെന്ന് അധികൃതർ നിർദ്ദേശം നൽകി. 9,593 പേരാണ് കണ്ടെയ്ൻമെന്റ് വാര്‍ഡുകളില്‍ ഇനി ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുള്ളത്. 500 മുതല്‍ 1,000 വരെയുള്ള പല സെക്ഷനുകള്‍ തിരിച്ചായിരിക്കും അടുത്ത ദിവസം മുതൽ വാക്‌സിന്‍ നല്‍കുക.
അതേസമയം തന്നെ നിപ സമ്പര്‍ക്ക പട്ടികയിലുള്ള 3 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. എന്‍ഐവി പൂനെയിലാണ് ഇത് പരിശോധിച്ചത്. ഇതോടെ നിപ ബാധിച്ച് മരിച്ച 12കാരന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 143 പേരുടെ സാംപിളുകളാണ് നെഗറ്റീവായത്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും എല്ലാവരും ജാഗ്രത തുടരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
Read also: കുഴൽമന്ദത്ത് കാറിടിച്ച് യുവാവ് മരിച്ച സംഭവം; അധ്യാപകനെതിരെ കേസ്