വയനാട്: എന്‍ഡിഎയില്‍ ചേര്‍ക്കാന്‍ ബിജെപിയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന ശബ്‌ദരേഖ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി സികെ ജാനു. ആരോപണം അടിസ്‌ഥാന രഹിതമാണെന്നും തന്നെ വ്യക്‌തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം നടക്കുന്നതെന്നും സികെ ജാനു പറഞ്ഞു. ഇതിനെ നിയമപരമായി നേരിടും. ഇത്തരമൊരു കാര്യം ചെയ്യണമെങ്കില്‍ തനിക്ക് ഇടനിലക്കാരിയുടെ ആവശ്യം ഇല്ലെന്നും സികെ ജാനു വ്യക്‌തമാക്കി.
ആരോപണം അടിസ്‌ഥാനരഹിതം. എനിക്കെതിരെ ഒരുമാസമായി നിരന്തരം ആരോപണങ്ങൾ ഉയര്‍ത്തുന്നുണ്ട്. അതിനെ നിയമപരമായി നേരിടും. പ്രസീതയും പ്രകാശനും പാര്‍ട്ടിയുടെ പേരിലായിരുന്നു ഇത്രയും ദിവസം ആരോപണം ഉന്നയിച്ചിരുന്നത്. പ്രകാശന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്‌ഥാനത്തുള്ള ആളല്ല. പ്രസീതയാണ് ട്രഷറര്‍. പാര്‍ട്ടിയെന്ന നിലയില്‍ വിട്ട് ഇപ്പോള്‍ വ്യക്‌തിഹത്യയാണ് നടക്കുന്നത്. ശരിക്കും ഇത്തരം കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ ഇടനിലക്കാരിയുടെ ആവശ്യമില്ല. അതിനുള്ള അറിവും കഴിവുമുണ്ട്. എന്നെ വ്യക്‌തിഹത്യ ചെയ്‌ത് ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്; സികെ ജാനു പറഞ്ഞു.
എന്‍ഡിഎ സ്‌ഥാനാര്‍ഥിയാകാന്‍ സികെ ജാനുവിന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന് ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി സംസ്‌ഥാന ട്രഷറർ പ്രസീത അഴീക്കോടാണ് ആരോപണം ഉന്നയിച്ചത്.
കണ്ണൂരിൽ വാർത്താ സമ്മേളനം നടത്തിയാണ് അവർ ആരോപണം ഉന്നയിച്ചത്. നേരത്തെ പ്രസീതയും ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം ശരിവച്ചു കൊണ്ട് പ്രസീത രംഗത്ത് വന്നത്.
Must Read: ‘സികെ ജാനുവിന് കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകി’; ആരോപണവുമായി ജെആർപി നേതാവ്