തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ ബജറ്റില്‍ വിനോദസഞ്ചാര മേഖലക്കായി വകയിരുത്തിയ തുക അപര്യാപ്‌തമാണെന്ന് വ്യക്‌തമാക്കി വിദഗ്‌ധര്‍. ടൂറിസം മേഖലക്കായി 100 കോടി രൂപ വകയിരുത്തിയെങ്കിലും കോവിഡ് വ്യാപനത്തിന് ശേഷം മേഖലയിലെ തൊഴില്‍ നഷ്‌ടം അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട ഉത്തേജക പാക്കേജുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ആരോപണം ഉയരുന്നത്.
കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയില്‍ തുടരുന്ന ടൂറിസം മേഖലയിലെ മാര്‍ക്കറ്റിംഗിനായി 100 കോടിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഈ തുക അപര്യാപ്‌തമാണെന്ന നിലപാടാണ് വിദഗ്‌ധര്‍ മുന്നോട്ട് വെക്കുന്നത്. ടൂറിസം സംരംഭകര്‍ക്കായി പലിശ ഇളവുകളോട് കൂടിയുള്ള വായ്‌പ, ഹൗസ് ബോട്ടുകള്‍ക്കുള്ള വായ്‌പ എന്നിവ ഇത്തവണയും ബജറ്റിലും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ബജറ്റിലെ സമാന പ്രഖ്യാപനം ഇപ്പോഴും നടപ്പിലായിട്ടില്ലെന്ന ആരോപണം ഇപ്പോള്‍ ശക്‌തമാകുകയാണ്. കൂടാതെ കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കുമെന്നും, മൂന്നാറില്‍ നേരത്തെയുണ്ടായിരുന്ന ട്രെയിന്‍ സര്‍വീസ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹെറിറ്റേജ്-സ്‌പൈസ് റൂട്ട് പ്രോജക്‌ടുകളിലാണ് കേരളത്തിലെ ടൂറിസം മേഖല ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദീകരിച്ചിരിക്കുന്നത്. ഇതിനായി 40 കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്. എന്നാല്‍ ഇത് കൊണ്ട് മാത്രം ഈ മേഖലയെ പഴയപടിയാക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ ഉത്തേജക പാക്കേജുകള്‍ ഈ മേഖലക്കായി ഒരുക്കണമെന്നും വിദഗ്‌ധര്‍ ആവശ്യപ്പെടുന്നുണ്ട്.
Read also : പിണറായി സര്‍ക്കാര്‍ കേസ് നടത്തിപ്പിനായി കോടതികളില്‍ ചെലവാക്കിയത് 25 കോടിയിലധികം രൂപ