തിരുവനന്തപുരം: തനിക്ക് എതിരായ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ കെ മുരളീധരനെതിരായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയര്‍ ആര്യാ രാജേന്ദ്രന്‍. തെറ്റ് തിരിച്ചറിഞ്ഞ് ഖേദം പ്രകടിപ്പിച്ചതിനെ ആ രീതിയില്‍ തന്നെ സ്വീകരിക്കുന്നു. എന്നാല്‍ നിയമപരമായി നല്‍കിയിട്ടുള്ള പരാതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നും മേയർ വ്യക്‌തമാക്കി. കെ മുരളീധരനെയോ മറ്റാരെയെങ്കിലുമോ തന്റെ പക്വത അളക്കുന്നതിനായി നിയമിച്ചിട്ടില്ലെന്നും മേയര്‍ പറഞ്ഞു.
“എന്റെ പ്രവര്‍ത്തിയില്‍ നിന്നാണ് എന്റെ പക്വത തീരുമാനിക്കേണ്ടത്. അതിന് സമയമായിട്ടില്ല. ഈ ഭരണ സമിതി ചുമതലയേറ്റതിന് ശേഷം നിരവധി പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തിട്ടുണ്ട്. അതൊന്നും മേയറുടെ പ്രത്യേക കഴിവുകൊണ്ടൊന്നുമല്ല. എന്തെങ്കിലും പ്രത്യേക കഴിവുള്ളതുകൊണ്ടാണ് ഞാന്‍ മേയറായതെന്നും കരുതുന്നില്ല. ഇവിടെ ആര് മേയറായി വന്നാലും മുന്നോട്ടുപോകാനുള്ള ഒരു സംവിധാനം ഇവിടെയുണ്ട്. ആ സംവിധാനത്തിന്റെ ഭാഗമായിട്ടാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നത്,”- ആര്യ രാജേന്ദ്രൻ പറഞ്ഞു.
ഇടതുപക്ഷ പ്രസ്‌ഥാനം ഉയര്‍ത്തിക്കാണിക്കുന്ന നയത്തിന്റെ ഭാഗമായി തീരുമാനങ്ങളെടുക്കാനുള്ള രാഷ്‌ട്രീയ ബോധം എനിക്കുണ്ട്, അതിന്റെ അടിസ്‌ഥാനത്തില്‍ തീരുമാനങ്ങൾ എടുക്കുന്നുമുണ്ട്. ആരുതന്നെയായാലും യുവജനങ്ങളുടെയും വിദ്യാർഥികളുടെയും സ്‌ത്രീകളുടെയും പക്വത തീരുമാനിക്കേണ്ടതില്ലെന്നും മേയർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മേയർ ആര്യാ രാജേന്ദ്രനെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് എംപി കെ മുരളീധരൻ ഇന്ന് രംഗത്ത് വന്നിരുന്നു. തന്റെ പ്രസ്‌താവന മേയർക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി കെ മുരളീധരൻ പറഞ്ഞു.
തന്റെ ഒരു പ്രസ്‌താവനയും സ്‌ത്രീകളെ വേദനിപ്പിക്കരുതെന്ന് നിർബന്ധമുണ്ട്. എന്നാൽ മേയറുടെ പക്വതക്കുറവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
Most Read: മുല്ലപ്പെരിയാർ വിഷയം; തമിഴ്‌നാട്ടിൽ പൃഥ്വിരാജിന്റെ കോലം കത്തിച്ച് പ്രതിഷേധം