കൊഹിമ: സൈന്യം തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡിൽ ജനങ്ങളുടെ പ്രതിഷേധം ശക്‌തമാകുന്നു. വെടിവെപ്പിന് പിന്നാലെ കൊഹിമയിൽ നാട്ടുകാർ സൈന്യത്തിനെതിരെ തെരുവിലിറങ്ങി. ഗ്രാമീണരെ കൊലപ്പെടുത്തിയ ‘21– പാരാസ്‌പെഷ്യൽ’ ഫോഴ്‌സിലെ ഉദ്യോഗസ്‌ഥര്‍ക്കെതിരെ കേസെടുത്തെങ്കിലും നാഗാലാൻഡിൽ സംഘർഷാവസ്‌ഥ തുടരുകയാണ്. ഉദ്യോഗസ്‌ഥർക്കെതിരെ ശക്‌തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങളുടെ പ്രതിഷേധം കനക്കുന്നത്.
‘അഫ്‌സ്‌പ’ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാഗാലാന്‍ഡ്, മേഘാലയ മുഖ്യമന്ത്രിമാരും രംഗത്തെത്തിയിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന സൈന്യത്തിന് നേരെ കൊഹിമയിലും നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. സൈന്യം മടങ്ങിപ്പോകണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.
നിരോധനാജ്‌ഞ തുടരുന്ന മേഖലയില്‍ സുരക്ഷ ശക്‌തമാക്കിയിരിക്കുകയാണ്. നാഗാലാന്‍ഡിന്റെ കിഴക്കന്‍ മേഖലകള്‍ ഉള്‍പ്പെടുത്തി പ്രത്യേക സംസ്‌ഥാനത്തിനായി വാദിക്കുന്ന ഫ്രോണ്ടിയര്‍ നാഗാലാന്‍ഡ് എന്ന സംഘടനയാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഒരു പ്രകോപനവും ഇല്ലാതെയാണ് സൈന്യം ഗ്രാമീണർക്ക് നേരെ വെടിയുതിർത്തതെന്ന് നാഗാലാൻഡ് പോലീസിന്റെ എഫ്‌ഐആറിൽ വ്യക്‌തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ സൈന്യത്തിന്‍റെ ആഭ്യന്തര അന്വേഷണവും ആരംഭിച്ചു. അതേസമയം വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിൽ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്‌പ നിയമം പിന്‍വലിക്കണമെന്ന ആവശ്യവും ശക്‌തമാവുകയാണ്.
സായുധ സേന പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫ്യു റിയോയും, മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്‌മയും ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ഗ്രാമീണരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപയാണ് നാഗാലാൻഡ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: യുപി ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഹിന്ദുമതം സ്വീകരിച്ചു