കുൽഗാം: ടെറിട്ടോറിയൽ ആർമിയിൽ സേവനം നടത്തുന്നതിടെ കാണാതായ സൈനികന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ഒരു വർഷം മുമ്പ് കാണാതായ സൈനികൻ ഷാക്കിർ വാഗെയെയാണ് കുൽഗാമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാം എന്നാണ് നിഗമനം.
മൃതദേഹം മകന്റേത് തന്നെയാണെന്ന് ഷാക്കിറിന്റെ പിതാവ് മൻസൂർ സ്‌ഥിരീകരിച്ചു. കാലുകളും മുടിയും ബ്രേസ്‌ലെറ്റും കണ്ടാണ് മകനെ തിരിച്ചറിഞ്ഞതെന്നും പിതാവ് പറഞ്ഞു. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഫോറൻസിക് പരിശോധനയും ഡിഎൻഎ പരിശോധനയും നടത്തിയ ശേഷമേ മൃതദേഹം ഷാക്കിറിന്റേത് ആണെന്ന് ഉറപ്പിക്കാനാവൂ എന്ന് പോലീസ് അറിയിച്ചു. അതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
കഴിഞ്ഞ വർഷം ഓഗസ്‌റ്റ് രണ്ടിനാണ് ഷാക്കിർ വാഗെയെ വീട്ടിൽ നിന്ന് ക്യാംപിലേക്ക് പോകും വഴി കാണാതായത്. ഷാക്കിറിനെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയെന്നായിരുന്നു അന്ന് സേനാ വൃത്തങ്ങൾ നൽകിയ വിവരം. ഷാക്കിറിനെ കണ്ടെത്താൻ സർക്കാർ സഹായിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. അവർക്ക് സാമ്പത്തിക നഷ്‌ടപരിഹാരം പോലും ലഭിച്ചില്ല.
ഔദ്യോഗിക രേഖകൾ അനുസരിച്ച്, മൻസൂറിനെ കഴിഞ്ഞ വർഷം മുതൽ കാണാതായവരുടെ പട്ടികയിലാണ് ഉൾപെടുത്തിയിരിക്കുന്നത്. മരിച്ചതായി രേഖകൾ ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് ശമ്പളത്തിനോ നഷ്‌ടപരിഹാരത്തിനോ അർഹത ഉണ്ടാവില്ല.
Most Read: മിസൈൽ സാങ്കേതിക വിദ്യയിൽ ഇന്ത്യ സ്വയം പര്യാപ്‌തത നേടി; ഡിആർഡിഒ ചെയർമാൻ