ന്യൂഡെൽഹി: ഇന്ത്യ-ചൈന സൈനികതല ചര്‍ച്ചകളുടെ ഭാഗമായി കിഴക്കന്‍ ലഡാക്കിലെ പാങ്കോങ് തടാകക്കരയിലെ ചൈനീസ് പട്ടാളം പൂര്‍ണമായും പന്‍വാങ്ങി. പാങ്കോങ് തടാകത്തിന്റെ വടക്കന്‍ തീരങ്ങളില്‍ ചൈനയുടേതായ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൊളിച്ചുമാറ്റി. സ്‌പേസ് ഏജന്‍സിയായ മാക്‌സാര്‍ ടെക്‌നോളജീസ് പകര്‍ത്തിയ ദൃശ്യങ്ങളിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൊളിച്ചു മാറ്റിയതായി വ്യക്‌തമാകുന്നത്.
പാങ്കോങ് തടാകത്തിന്റെ വടക്ക്, തെക്ക് ഭാഗങ്ങളില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ അറിയിച്ചിരുന്നു. നിരവധി തവണ നടന്ന ചര്‍ച്ചകളുടെ അടിസ്‌ഥാനത്തിലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മേഖലയില്‍ നിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കുന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയവും അറിയിച്ചു. തന്ത്രപ്രധാന മേഖലയായ ഫിംഗര്‍ ഫോറില്‍ നിന്ന് ഫിംഗര്‍ എട്ടിലേക്കാണ് ചൈനീസ് സൈന്യം പിൻമാറിയത്. ഇന്ത്യ സ്‌ഥിരം താവളമായ ഫിംഗര്‍ മൂന്നിലെ ധന്‍സിംഗ് ഥാപ്പ പോസ്‌റ്റില്‍ തുടരും.
ധാരണ അംഗീകരിച്ചതോടെ ഫിംഗര്‍ മൂന്ന്, എട്ട് എന്നിവക്കിടയില്‍ പട്രോളിംഗ് നടത്തില്ലെന്ന് ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഫിംഗര്‍ നാല്, എട്ട് പ്രദേശങ്ങളില്‍ ചൈന ബങ്കറുകള്‍ നിര്‍മിക്കുകയും ഫിംഗര്‍ നാലിന് അപ്പുറത്തേക്ക് ഇന്ത്യയെ തടഞ്ഞതുമാണ് അതിർത്തിയിൽ സംഘര്‍ഷത്തിന് തുടക്കമിട്ടത്.
Read also: ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല, എല്ലാം ക്ഷമിച്ചു; രാഹുൽഗാന്ധി