പുതുച്ചേരി: തന്റെ പിതാവിന്റെ കൊലപാതകത്തിന് കാരണക്കാരായവരോട് തനിക്ക് വിദ്വേഷമോ പകയോ ഇല്ലെന്ന് രാഹുല്‍ ഗാന്ധി. പുതുച്ചേരിയില്‍ കോളേജ് വിദ്യാർഥികളുമായി സംസാരിക്കവെയാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന.
‘നിങ്ങളുടെ പിതാവ് എല്‍ടിടിഇ തീവ്രവാദികളാല്‍ കൊല്ലപ്പെടുകയായിരുന്നു. അവരോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്?’, എന്നായിരുന്നു വിദ്യാർഥികളിൽ ഒരാൾ രാഹുലിനോട് ചോദിച്ചത്.‘എനിക്ക് ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല. അതെ എനിക്കെന്റെ പിതാവിനെ നഷ്‌ടപ്പെട്ടു. തീര്‍ച്ചയായും അത് വളരെ ബുദ്ധിമുട്ടേറിയ ദിവസങ്ങളായിരുന്നു. പക്ഷെ ഞാന്‍ എല്ലാം ക്ഷമിച്ചു’, രാഹുല്‍ പറഞ്ഞു.
അദ്ദേഹം എപ്പോഴും ഒപ്പമുണ്ട്. അദ്ദേഹമാണ് എന്നിലൂടെ സംസാരിക്കുന്നത്. ഹിംസ കൊണ്ട് നിങ്ങള്‍ക്കുള്ളിലുള്ള ഒന്നിനേയും ഇല്ലാക്കാന്‍ കഴിയില്ലെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു.
1991 മേയ് 21നാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. മൂന്നു പതിറ്റാണ്ടായി ജയില്‍ ശിക്ഷയനുഭവിക്കുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് തമിഴ്‌നാട് മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നു. പേരറിവാളന്‍, നളിനി, ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണു കേസിലെ പ്രതികള്‍.
Read also: ഷബ്‌നം; സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റുന്ന വനിത