മധുര: സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി ഒരു വനിതക്ക് വധശിക്ഷ. ഉത്തര്‍പ്രദേശിലെ അംറോഹ കൂട്ടക്കൊലക്കേസിലെ പ്രതി ഷബ്നമാണ് വധശിക്ഷക്ക് വിധേയയാകുന്ന വനിത. മധുരയിലെ ജയിലിലാണ് വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. അതേസമയം ഷബ്നത്തിനെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
കാമുകനായ സലീമിനോടൊപ്പം ചേർന്ന് കുടുംബത്തിലെ ഏഴ് പേരെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി എന്നതാണ് കേസ്. സലീമുമായുള്ള ബന്ധത്തിന് കുടുംബാംഗങ്ങൽ തടസം നിന്നതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് ഭാഷ്യം. കേസിൽ അറസ്‌റ്റിലായ ഇരുവരെയും 2010 ജൂലായിലാണ് ജില്ലാ കോടതി വധശിക്ഷക്ക് വിധിച്ചത്. ഈ വിധിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ അപ്പീലും രാഷ്‍ട്രപതിക്ക് നൽകിയ ദയാഹർജിയും തള്ളിപ്പോയി. ഇതോടെയാണ് വധശിക്ഷക്കുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്.
മരണവാറണ്ട് പുറപ്പെടുവിച്ച ശേഷം ശിക്ഷ നടപ്പാക്കുമെന്നാണ് മധുര ജയില്‍ സീനിയര്‍ സൂപ്രണ്ട് ശൈലേന്ദ്ര കുമാര്‍ പറയുന്നത്. അതേസമയം, സംസ്‌ഥാനത്ത് വനിതകളെ തൂക്കിലേറ്റുന്ന ഏക കേന്ദ്രമായ മധുര ജയിലിലാണ് ഷബ്നത്തിന്റെ വധശിക്ഷ നടപ്പാക്കാൻ തിരഞ്ഞെടുത്തത്.
150 വര്‍ഷം പഴക്കമുളള മധുര ജയിലില്‍ സ്വാതന്ത്ര്യത്തിന് ശേഷം ആരേയും തൂക്കിലേറ്റിയിട്ടില്ല. അതിനാല്‍ ആദ്യമായി തൂക്കിക്കൊല്ലുന്ന വനിത ഷബ്നമായിരിക്കുമെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. നിലവിൽ ഷബ്നം ബറേലിയിലെ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ് തടവിൽ കഴിയുന്നത്.
Read also: പാൻമസാല കടം നൽകിയില്ല; പാറ്റ്നയിൽ കടയുടമയെ വെടിവെച്ച് കൊന്നു