പാറ്റ്ന: പാൻമസാല കടം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിന് ഒടുവിൽ കടയുടമയെ വെടിവെച്ചു കൊന്നു. ബിഹാറിലെ ത്രിവേണിഗഞ്ചിൽ വ്യാപാര സ്‌ഥാപനം നടത്തുന്ന മിഥിലേഷാണ് കൊല്ലപ്പെട്ടത്. ഗുണ്ടാത്തലവനായ അജിത്കുമാറാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് അജിത്കുമാർ കടയിൽ പാൻമസാല വാങ്ങാൻ എത്തിയത്. സംഭവസമയത്ത് മിഥിലേഷിന്റെ പിതാവായിരുന്നു കടയിൽ ഉണ്ടായിരുന്നത്. സാധനം കടം നൽകണമെന്നായിരുന്നു അജിത്കുമാറിന്റെ ആവശ്യം. എന്നാൽ 20 രൂപയുടെ പാൻമസാല കടം നൽകാൻ കഴിയില്ലെന്ന് മിഥിലേഷിന്റെ പിതാവ് തീർത്തും പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും അജിത് തിരികെ പോകുകയും ചെയ്‌തിരുന്നു.
എന്നാൽ, പിറ്റേദിവസം കൂട്ടാളികളുമൊത്ത് കടയിൽ എത്തിയ അജിത്കുമാർ കടയിലുണ്ടായിരുന്ന മിഥിലേഷുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കത്തിനെ തുടർന്ന് കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് മിഥിലേഷിനെ ഇയാൾ വെടിവെച്ച് കൊല്ലുകയായിരുന്നു.
വിവരമറിഞ്ഞ് അടുത്തുണ്ടായിരുന്ന മിഥിലേഷിന്റെ സഹോദരനടക്കം കടയിലേക്ക് ഓടി എത്തിയെങ്കിലും പ്രതികൾ ബൈക്കുകളിൽ രക്ഷപ്പെട്ടു. സംഭവത്തിൽ കേസെടുത്തതായും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പോലീസ് പറഞ്ഞു.
Read also: ഇന്ത്യയിലെ സ്‍ത്രീകള്‍ക്കാവശ്യം തുല്യ നീതി; മാനനഷ്‌ടക്കേസിൽ എംജെ അക്ബറിന് തിരിച്ചടി