മുംബൈ: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്‌ചിമ ബംഗാൾ ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ മാത്രമാണ് ബജറ്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘ബജറ്റ് രാജ്യത്തിന് വേണ്ടിയാകണം, തിരഞ്ഞെടുപ്പിന് ആയിരിക്കരുത്. ഇത് രാജ്യത്തിന്റെ ബജറ്റാണ്, വോട്ടെടുപ്പല്ല,’ താക്കറെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു.
രാജ്യത്തുടനീളമുള്ള എല്ലാ ജനങ്ങൾക്കും ബജറ്റിൽ പ്രതീക്ഷകളുണ്ടെന്ന് പറഞ്ഞ ശിവസേന നേതാവ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടാണ് ബജറ്റ് തയ്യാറാക്കുന്നതെങ്കിൽ ജനങ്ങൾ അവരുടെ പ്രതീക്ഷകൾ എങ്ങനെ നിറവേറ്റുമെന്നും ചോദിച്ചു.
വോട്ടെടുപ്പ് നടക്കുന്ന ചില സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം കൂടുതൽ ഫണ്ട് അനുവദിച്ചുവെന്ന് പ്രതിപക്ഷം ഒന്നടങ്കം ആരോപണം ഉന്നയിച്ചു. അസമിലെയും പശ്‌ചിമ ബംഗാളിലെയും തേയില തൊഴിലാളികളുടെ ക്ഷേമത്തിനായി 1,000 കോടി രൂപ നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രഖ്യാപനം ആണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഎം സംസ്‌ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും