കാസർഗോഡ് : ജില്ലയിലെ ഹൊസങ്കടിയിൽ കഴിഞ്ഞ ദിവസം ജ്വല്ലറി മോഷണത്തിന് ശേഷം മോഷ്‌ടാക്കൾ സഞ്ചരിച്ച കാർ കണ്ടെത്തി. കർണ്ണാടക രജിസ്ട്രേഷനിലുള്ള KA 02 AA 8239 എന്ന വാഹനമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് ദേശീയപാതയിലുള്ള രാജധാനി ജ്വല്ലറിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട ശേഷം 7 അംഗ സംഘം കവർച്ച നടത്തിയത്.
പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ നിന്നും 7 കിലോഗ്രാം വെള്ളി ആഭരണങ്ങളും 2 ലക്ഷം രൂപയും കണ്ടെടുത്തു. നിലവിൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. മോഷണത്തിന് പിന്നിൽ അന്തർ സംസ്‌ഥാന മോഷണ സംഘമാണെന്നാണ് സൂചന. ഇന്നലെ പുലർച്ചെ 2 മണിയോടെ ജ്വല്ലറിയിൽ എത്തിയ സംഘം സുരക്ഷാ ജീവനക്കാരനായ അബ്‌ദുള്ളയെ തലക്കടിച്ച് കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്.
നിലവിൽ പരിക്കേറ്റ അബ്‌ദുള്ള മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. മോഷ്‌ടാക്കൾ അബ്‌ദുള്ളയെ കീഴപ്പെടുത്തി കെട്ടിയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ അടുത്തുള്ള ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇക്കാര്യം പോലീസിൽ അറിയിച്ചത്.
Read also : സിപിഎം നിയന്ത്രണത്തിലുള്ള മൂസ്‌പെറ്റ് ബാങ്കിലും വായ്‌പാ ക്രമക്കേട്; 13 കോടിയുടെ നഷ്‌ടം