തൃശൂർ: വടക്കേക്കാട്ട് പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്ന് രത്‌നവും സ്വർണവും കവർന്ന കേസ് ക്രൈംബ്രാഞ്ചിന് വിട്ട് ഹൈക്കോടതി. പ്രവാസി വ്യവസായിയായ കുഞ്ഞിമുഹമ്മദ് ഹാജിയുടെ വീട് കുത്തിത്തുറന്ന് ഒന്നരക്കോടിയുടെ രത്‌നങ്ങളും സ്വർണവും കവർന്ന കേസിന്റെ അന്വേഷണമാണ് കോടതി ക്രൈംബ്രാഞ്ചിന് കൈമാറിയത്. നേപ്പാൾ സ്വദേശികളാണ് കേസിലെ പ്രതികൾ. ഇവരെ നാട്ടിലെത്തിക്കാൻ ക്രൈംബ്രാഞ്ച് ഇന്റർപോളിന്റെ സഹായം തേടും.
2015 സെപ്റ്റംബർ 23നാണ് ദുബായ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായ ഗ്രൂപ്പായ ജലീൽ ഹോൾഡിങ്‌സിന്റെ ചെയർമാൻ കുഞ്ഞുമുഹമ്മദ് ഹാജിയുടെ വീട്ടിൽ മോഷണം നടന്നത്. 500 പവൻ സ്വർണാഭരണങ്ങളും 50 ലക്ഷത്തിന്റെ ഡയമണ്ട് ആഭരണങ്ങളും ആണ് അന്നേദിവസം മോഷണം പോയത്. ഇദ്ദേഹത്തിന്റെ ഇരുനില വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നാണ് മോഷ്‌ടാക്കൾ അകത്തു കയറിയത്. അഞ്ച് നേപ്പാൾ സ്വദേശികളാണ് കേസിലെ പ്രതികൾ.
ഇതിൽ രണ്ടു പേർ നേപ്പാളിൽ അറസ്‌റ്റിലായിരുന്നു. നേപ്പാൾ കഞ്ചൻപൂർ ഗുലേറിയ മൊവ്വാപ്പട്ട ശാന്തിടോൾ ലീലാധർ ഓജ എന്ന ലളിത് (32), വടക്കേക്കാട് ടിഎംകെ ഓഡിറ്റോറിയം സെക്യൂരിറ്റി ജീവനക്കാരൻ ദീപക് ഭണ്ഡാരി (37) എന്നിവരാണ് അറസ്‌റ്റിലായത്.
കേസിലെ മറ്റ് പ്രതികളായ നേപ്പാൾ കൊയ്‌ലാളി അഠാരി സ്വദേശികളായ ഗോബന്ദ് ഖത്രി എന്ന ഷൈല ഗംഗ (28), ചുഡ്കി എന്ന ഭണ്ഡാരി (35), രാം ബഹാദൂർ ഖത്രി എന്ന ബഹാദൂർ (25) എന്നിവരാണ് ഇനിയും പിടിയിലാകാനുള്ള പ്രതികൾ.
കുറ്റവാളികളെ പരസ്‌പരം കൈമാറാൻ ഇന്ത്യയും നേപ്പാളും തമ്മിൽ കരാർ ഇല്ല. അതിനാൽ പ്രതികളെ തേടി നേപ്പാളിൽ എത്തിയ കേരളാ പോലീസിന് ഇവരെ വിട്ടുകിട്ടിയിരുന്നില്ല. അന്നത്തെ തൃശൂർ അഡ്‌മിനിസ്‌ട്രേഷൻ ഡിവൈഎസ്‌പി പി സുദർശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നേപ്പാൾ പോലീസിന് നൽകിയ അപേക്ഷ അംഗീകരിച്ചാണ് രണ്ട് പ്രതികളെ കസ്‌റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത്.
Malabar News: നിർമാണം പൂർത്തിയായിട്ട് അഞ്ച് വർഷം; തുറക്കാതെ തുറുവാണം പൊതുശ്‌മശാനം