കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് സംസ്‌ഥാന സർക്കാർ റെയിൽവേയെ സമീപിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിൽ. സിൽവർ ലൈൻ സർവേയുടെ പേരിൽ റെയിൽവേ കല്ലിടാൻ പാടില്ലെന്ന് രേഖാമൂലം നിർദ്ദേശം നൽകിയിരുന്നു. പദ്ധതിക്ക് സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കുന്നു.
സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് ഇന്ന് നിലപാടറിയിക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. കെ റെയിലിൽ കേന്ദ്രവും സംസ്‌ഥാനവും തുല്യ പങ്കാളികളാണ്. അതുകൊണ്ട് നിലപാട് വ്യക്‌തമാക്കാൻ കേന്ദ്ര സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സർവേയും ഭൂമി ഏറ്റെടുക്കലും ചോദ്യം ചെയ്‌തുള്ള ഒരു കൂട്ടം ഹരജികൾ പരിഗണിക്കവെയാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്രത്തിന്റെ നിലപാട് തേടിയത്. പദ്ധതിക്ക് കേന്ദ്രം അനുകൂലമാണോ പ്രതികൂലമാണോ എന്നറിയണം. ഇക്കാര്യത്തിൽ വ്യക്‌തതയില്ല. ഡിപിആർ പരിഗണനയിലാണ്, റെയിൽവേ ഭൂമിയിൽ സർവേക്ക് അനുമതി നൽകിയിട്ടില്ല എന്നീ കാര്യങ്ങൾ മാത്രമാണ് കേന്ദ്രം അറിയിച്ചിട്ടുള്ളതെന്നും കോടതി പറഞ്ഞിരുന്നു.
സർവേ മുൻകൂർ നോട്ടീസോ, അറിയിപ്പോ പ്രസിദ്ധീകരിച്ചതിന് ശേഷമാണോ, സാമൂഹിക പഠനം നടത്താൻ അനുമതിയുണ്ടോ, സ്‌ഥാപിക്കുന്ന കല്ലുകൾ നിയമാനുസൃത വലുപ്പമുള്ളതാണോ, സിൽവർലൈൻ പുതുച്ചേരിയിലൂടെ കടന്നുപോകുന്നുണ്ടോ എന്നീ കാര്യങ്ങൾ വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
Most Read: മുസ്‌ലിം സ്‌ത്രീകളെ ബലാൽസംഗം ചെയ്യുമെന്ന് പുരോഹിതന്‍; പോലീസ് അന്വേഷണം ആരംഭിച്ചു