കാസർഗോഡ്: മാലിന്യ കൂമ്പാരം നിറഞ്ഞ മംഗൽപാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കളക്‌ടർ സ്വാഗത് ആർ ഭണ്ഡാരിയുടെ മിന്നൽ പരിശോധന. മഞ്ചേശ്വരം താലൂക്ക് ഓഫീസിലെത്തിയ കളക്‌ടർ ഉപ്പളയിലെ വ്യാപാര കേന്ദ്രങ്ങളിലും ഫ്ളാറ്റുകളിലുമായിരുന്നു പരിശോധന നടത്തിയത്. പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി.
ഫ്ളാറ്റുകളിൽ മാലിന്യം സംസ്‌കരിക്കാനുള്ള പ്രാഥമിക സൗകര്യങ്ങൾ ഇല്ല. വാണിജ്യ സ്‌ഥാപനങ്ങളിലെ സ്‌ഥിതിയും മോശമാണ്. ഉപ്പള മൽസ്യ മാർക്കറ്റിന് സമീപമുള്ള കെട്ടിടങ്ങളിലും ഓടകളിലും പുഴുവരിച്ച് ദുർഗന്ധം വമിക്കുന്നതായി കണ്ടെത്തി. നിയമം ലംഘിച്ച് പൊതുസ്‌ഥലം വൃത്തിഹീനമാക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് കളക്‌ടർ പറഞ്ഞു. നിയമം ലംഘിച്ച കെട്ടിടങ്ങൾക്ക് 25,000 രൂപ പിഴ ചുമത്തി.
കെട്ടിട ഉടമ പിഴ അടച്ച് മാലിന്യ സംസ്‌കരണ യൂണിറ്റ് നിർമിച്ച് ഒരു മാസത്തിനകം പഞ്ചായത്തിനെ അറിയിക്കണം. അല്ലെങ്കിൽ കെട്ടിടത്തിന്റെ ലൈസൻസ് റദ്ദാക്കാനും വൈദ്യുതി ബന്ധം വിച്‌ഛേദിക്കാനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നവർക്ക് 1000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read: വീരമൃത്യു വരിക്കുന്ന സൈനികർക്കുള്ള റിസ്‌ക് അലവൻസ് വർധിപ്പിച്ചു