കണ്ണൂർ: ഇന്ത്യൻ ഭരണഘടന പല മൗലിക അവകാശങ്ങളെയും അംഗീകരിക്കുന്നില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. കണ്ണൂർ സർവകലാശാല വിദ്യാർഥി യൂണിയൻ ഉൽഘാടനം ചെയ്യുകയായിരുന്നു വൃന്ദ കാരാട്ട്. ഭരണഘടന രൂപപ്പെടുത്തിയപ്പോൾ, പൗരന്റെ പല മൗലികാവകാശങ്ങളെയും മാർഗനിർദേശക തത്വങ്ങളിലേക്ക് ഒതുക്കുകയാണു ചെയ്‌തത്. ഭരണഘടനയെ സംരക്ഷിക്കേണ്ട പ്രധാന ശക്‌തിയാണ് നമ്മളെന്ന സാഹചര്യമാണു നിലവിലുള്ളത്.
പക്ഷേ, തീവ്ര വലതു പക്ഷത്തിൽ നിന്നു നമ്മൾ സംരക്ഷിക്കേണ്ട ഭരണഘടന, തൊഴിലിനുള്ള അവകാശമടക്കം മൗലികാവകാശങ്ങങ്ങളെ അംഗീകരിക്കുന്നില്ലെന്ന കാര്യം മറക്കരുത്. വിദ്യാർഥികളും പുരോഗമന ശക്‌തികളും പൊതുസമൂഹവും ഏറെക്കാലം നടത്തിയ പോരാട്ടത്തിനു ശേഷമാണു വിദ്യാഭ്യാസം മൗലികാവകാശം ആക്കിയത്.
അതിനു ശേഷം വർഷങ്ങൾ കഴിഞ്ഞാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം നിയമമായത്. നിലവിലുള്ള ചുരുക്കം അവകാശങ്ങൾ പോലും ഇല്ലാതാക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്; വൃന്ദ കാരാട്ട് പറഞ്ഞു. മന്ത്രി സജി ചെറിയാൻ ഭരണഘടനയ്‌ക്ക് എതിരെ നടത്തിയ പരാമർശം വിവാദമായ സമയത്താണ് പാർട്ടിയുടെ മുതിർന്ന നേതാവ് കൂടിയായ വൃന്ദയും വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
Read Also: വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം; ഹരജി ഇന്ന് സുപ്രീം കോടതിയിൽ