കോഴിക്കോട്: വൈവിധ്യമാർന്ന മത സാമൂഹിക ചുറ്റുപാടുകളിൽ ജീവിക്കുന്ന ഇന്ത്യയിലെ ജനസമൂഹങ്ങളുടെ നിത്യമായ സമാധാനത്തിനും പുരോഗതിക്കും വേണ്ടി രൂപം നൽകിയ ഭരണഘടനയെ അതുദ്ദേശിക്കുന്ന മൗലികാർഥത്തിൽ തന്നെ ഉപയോഗിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ.
സ്വതന്ത്രവും സമത്വവും എല്ലാവർക്കും ലഭ്യമാക്കണമെന്നും ചിന്തക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്‌ഠക്കും ആരാധനക്കും അനുമതി നൽകണമെന്നും രേഖപ്പെടുത്തിയ ഭരണഘടനയാണ് നമ്മുടേത്. നാനാതരം മത സാംസ്‌കാരിക ഭാഷാ വിഭാഗങ്ങൾ ജീവിക്കുന്ന നമ്മുടെ രാജ്യത്ത് , ഇന്ത്യക്കാരെന്ന നിലയിൽ എല്ലാവരെയും ഒരുമിപ്പിക്കുന്നതും, പരസ്‌പരം ബന്ധിപ്പിക്കുന്നതും ഭരണഘടന ഉറപ്പു വരുത്തിയ മൂല്യങ്ങളാണ്; കാന്തപുരം വ്യക്‌തമാക്കി.
കുറച്ചു പതിറ്റാണ്ടുകളായി ഭരണഘടനയുടെ മൂല്യങ്ങൾ നടപ്പിലാക്കുന്നതിലും പാലിക്കുന്നതിലും രാജ്യത്ത് അപഭ്രംശം സംഭവിക്കുന്നുണ്ട്, അത് വേദനാജനകമാണ്. വ്യത്യസ്‌ത സമുദായങ്ങൾക്കിടയിൽ പകയും ശത്രുതയും രൂപപ്പെടുന്നത് ഇന്ത്യയുടെ മനോഹരമായ മതേതരത്വ സങ്കൽപ്പത്തിൽ വിള്ളലുകൾ വീഴ്‌ത്തുന്നു. സംഘർഷങ്ങൾ ഒരിക്കലും പരിഹാരമല്ല; മറിച്ച്, നമ്മുടെ സമാധാന ജീവിതത്തിന് അപകടം വരുത്തിവെക്കാൻ മാത്രമാണ് സംഘർഷങ്ങൾ കാരണമാകുന്നത്.
എല്ലാ പൗരൻമാർക്കും ഭരണഘടനാ പാഠങ്ങൾ പഠിപ്പിച്ചുനൽകാൻ സർക്കാറുകൾ തയ്യാറാവണം. ഭരണഘടന ഒരാവർത്തി വായിച്ചവർക്ക് ഇന്ത്യയുടെ ആത്‌മാവിനെ മനസിലാക്കാനും, ക്രമേണ ജീവിതം മതേരത്വത്തിലും പരസ്‌പര സ്‌നേഹത്തിലും ജനാധിപത്യത്തിന്റെ ശക്‌തി പെടുത്തലുകളിലും ഊന്നാൻ സാധിക്കും. അതിനാവട്ടെ റിപ്പബ്ളിക് ദിനത്തിലെ ശ്രമങ്ങളെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
Most Read: രാമസേതുവിനെ കുറിച്ച് ഗവേഷണം; പ്രത്യേക ദൗത്യത്തിന് അനുമതി നൽകി കേന്ദ്രം