കീവ്: യുക്രൈൻ-റഷ്യ സംഘർഷത്തിൽ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെ ബുധനാഴ്‌ച രാജ്യം ആക്രമിക്കപ്പെടുമെന്ന പ്രസ്‌താവനയുമായി യുക്രൈന്‍ പ്രസിഡണ്ട് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പ്രസിഡണ്ട് വ്ളാദിമിർ സെലെൻസ്‌കി അറിയിച്ചത്. എന്നാല്‍ ഈ മുന്നറിയിപ്പ് എവിടെ നിന്ന് ലഭിച്ചുവെന്നത് പ്രസിഡണ്ട് വ്യക്‌തമാക്കിയിട്ടില്ല.
ഫെബ്രുവരി 16 ആക്രമണത്തിന്റെ ദിവസമായിരിക്കും എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്; യുക്രൈന്‍ പ്രസിഡണ്ട് മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, യുക്രൈനെ ആക്രമിച്ചാൽ റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിന് നേരിട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. 12 രാജ്യങ്ങള്‍ യുക്രൈനിൽ നിന്ന് പൗരന്മാരെ പിൻവലിച്ചു തുടങ്ങിയിട്ടുണ്ട്.
നൂറു കണക്കിന് മലയാളികൾ അടക്കം കാൽ ലക്ഷത്തോളം ഇന്ത്യക്കാരാണ് യുക്രൈനിലുള്ളത്. വിദേശകാര്യ മന്ത്രാലയം സ്‌ഥിതി നിരീക്ഷിക്കുകയാണ്. വ്യോമാക്രമണത്തിലൂടെ റഷ്യ യുക്രൈന്‍ ആക്രമണത്തിന് തുടക്കം കുറിച്ചേക്കാമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. എന്നാല്‍ അമേരിക്ക യുദ്ധഭീതി പരത്തുകയാണെന്നാണ് റഷ്യയുടെ ആരോപണം.
Read Also: വിവാദ വെളിപ്പെടുത്തൽ; സ്വപ്‌ന സുരേഷിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും