കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥന്‍ ബൈജു പൗലോസ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതിയുടെ നിര്‍ദ്ദേശം. കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് നടപടി.
കേസുമായി ബന്ധപ്പെട്ട തുടരന്വേഷണ വിവരം രഹസ്യമായി സൂക്ഷിക്കണം എന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ഇത് ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ബൈജു പൗലോസിനോട് ഹാജരാകാൻ നിർദ്ദേശിച്ചത്.
അതേസമയം, തനിക്കെതിരെ മാദ്ധ്യമ വിചാരണ നടക്കുന്നുവെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. കേസിലെ സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്‌ദ സംഭാഷണങ്ങളില്‍ ഇരുവരുടെയും സാന്നിധ്യം ഉള്ളതുകൊണ്ടാണ് നടപടി. അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യലിന് ശേഷമാകും കാവ്യാ മാധവനെ ചോദ്യം ചെയ്യുക.
കേസിന്റെ തുടരന്വേഷണ റിപ്പോർട് ഏപ്രില്‍ 15ന് സമര്‍പ്പിക്കാനാണ് കോടതി നിർദ്ദേശം. എന്നാല്‍ അന്തിമ റിപ്പോർട് സമര്‍പ്പിക്കാന്‍ ഇനിയും സമയം വേണമെന്ന നിലപാടിലാണ് ക്രൈം ബ്രാഞ്ച്. അന്വേഷണ പുരോഗതി റിപ്പോർട് സമര്‍പ്പിച്ച് തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടാനാണ് തീരുമാനം.
Most Read: ഇന്ത്യൻ-പാക് യൂട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി ഐ ആൻഡ് ബി