മലപ്പുറം: വോട്ടെടുപ്പിന് തൊട്ടു പിന്നാലെ കണ്ണൂരിൽ മുസ്ലിംലീഗ് പ്രവർത്തകനെ ബോംബെറിഞ്ഞ് ഭീതിസൃഷ്ടിച്ച് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സിപിഐഎം ഭീകരത മാപ്പർഹിക്കാത്തതാണ്; യൂത്ത്ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ.
ഇത്തരം രീതികൾ ഇത്രയും കാലം നാം ശിലിച്ചു പോന്ന സമാധാന രാഷ്ട്രീയത്തിന് എതിരായുള്ള വെല്ലുവിളിയാണ്. ജനാധിപത്യപരമായ പൊതുപ്രവർത്തന രീതികൾ പോലും അനുവദിക്കില്ലെന്ന നിലപാട് നമുക്ക് നൽകുന്ന സന്ദേശം എന്താണ്. തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ ഓരോ രാഷ്ട്രീയ പാർട്ടികളും ഇത്തരം നിലപാട് സ്വീകരിച്ചാൽ എന്താകും കേരളത്തിന്റെ അവസ്ഥ; മുനവ്വറലി തങ്ങൾ പ്രസ്താവനയിൽ ചോദിച്ചു.
ഇത്രയും കാലം നാം ആർജിച്ചെടുത്ത എല്ലാ സാമൂഹിക, സാംസ്കാരിക മുന്നേറ്റങ്ങളേയും പിറകോട്ട് വലിക്കുന്ന ഇത്തരം പൈശാചിക പ്രവർത്തികളിൽ നിന്ന് തങ്ങളുടെ അണികളെ മാറ്റിനിർത്താൻ നവോത്ഥാന വക്താക്കളെന്ന് സ്വയം പെരുമ്പറ മുഴക്കുന്ന കണ്ണൂരിലെ സിപിഎം തയ്യാറാവണം. ഈ ക്രൂരതക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധമുയർത്തണം; തങ്ങൾ ആവശ്യപ്പെട്ടു.
മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കിയിട്ട്, പൊതുപ്രവർത്തനം എന്ന വാക്കിന് എന്ത് അർഥമാണ് നൽകുക. പ്രതികളെ എത്രയും വേഗം നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും മാതൃകാപരമായ ശിക്ഷ നൽകാൻ അധികാരി വർഗം തയ്യാറാകണമെന്നും അല്ലാത്തപക്ഷം അത് നമ്മുടെ സാമൂഹികാന്തരീക്ഷത്തെ വീണ്ടും കലുഷിതമാക്കുമെന്നും തങ്ങൾ കൂട്ടി ചേർത്തു.
Must Read: സെൻസർ ബോർഡിനെ ചോദ്യം ചെയ്യാൻ അധികാരമുള്ള എഫ്സിഎടി കേന്ദ്രം പിരിച്ചുവിട്ടു