ന്യൂഡെൽഹി: സെൻസർ ബോർഡ് തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ അധികാരമുള്ള എഫ്‌സിഎടി (ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ) കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു. കേന്ദ്ര നിയമ മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം, ഇനി മുതൽ സെൻസറിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ രാജ്യത്തെ ചലച്ചിത്ര പ്രവർത്തകർക്ക് നേരിട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.
സെൻസർ ബോർഡിന്റെ തീരുമാനത്തിൽ എതിർപ്പുള്ള ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ പരാതികൾ സമർപ്പിക്കാനും പരിഹാരം കാണാനും വേണ്ടി 1983ലാണ് എഫ്‌സിഎടി രൂപീകരിച്ചത്. സെൻസർ ബോർഡിന്റെ തീരുമാനങ്ങളെ എഫ്‌സിഎടിയിൽ ചലച്ചിത്ര പ്രവർത്തകർക്ക് ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നു.
ചലച്ചിത്ര പ്രവർത്തകരുടെ ഹരജിയിൽ തീരുമാനമെടുക്കാൻ എഫ്‌സിഎടിക്ക് അവകാശവും ഉണ്ടായിരുന്നു. നേരത്തെ നിരവധി തവണ സെന്‍സര്‍ ബോര്‍ഡ് തീരുമാനങ്ങളെ തിരുത്തി എഫ്‌സിഎടി രംഗത്തു വന്നിട്ടുണ്ട്.
‘ലിപ്‌സ്‌റ്റിക് അണ്ടര്‍ മൈ ബുര്‍ഖ, ഉഡ്‌താ പഞ്ചാബ്’ എന്നീ സിനിമകള്‍ ഇത്തരത്തില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്‍ ഇളവുകള്‍ ലഭിച്ച ചിത്രങ്ങളാണ്. അതേസമയം എഫ്‌സിഎടി പിരിച്ചു വിട്ട കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി.
സംവിധായകരായ ഹൻസൽ മേത്ത, അനുരാഗ് കശ്യപ്, വിശാൽ ഭരദ്വാജ്, ഗുനീത് മോങ്ക, റിച്ച ഛദ്ദ തുടങ്ങിയ ബോളിവുഡ് ചലച്ചിത്ര പ്രവർത്തകർ സർക്കാർ തീരുമാനത്തിനെതിരെ ട്വീറ്റ് ചെയ്‌തു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയവും നിയന്ത്രണം ലക്ഷ്യമിട്ടും ഉള്ളതാണെന്ന് ഹന്‍സല്‍ മെഹ്ത ട്വിറ്ററില്‍ കുറിച്ചു.
Also Read: കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ നാളെ മുതൽ ശക്‌തമാക്കുന്നു