ന്യൂഡെൽഹി: ട്രിബ്യൂണലുകളിലെ ഒഴിവുകൾ നികത്താത്തതിന് കേന്ദ്ര സര്‍ക്കാരിന് വീണ്ടും സുപ്രീം കോടതിയുടെ വിമര്‍ശനം. കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണോ സര്‍ക്കാരെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ ചോദിച്ചു. ഒഴിവുകൾ നികത്താൻ കേന്ദ്ര സര്‍ക്കാരിന് ഒരാഴ്‌ചത്തെ സമയം കൂടി നൽകി കേസ് മാറ്റിവച്ചു.
നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ച് ഓഗസ്‌റ്റ് 17ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ രണ്ടാഴ്‌ചക്ക് ശേഷവും ആ ഉത്തരവ് നടപ്പാക്കാത്തതിനാണ് ഇന്ന് സർക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
കോടതി ഉത്തരവ് മാനിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സർക്കാർ ജഡ്‌ജിമാരുടെ ക്ഷമ പരീക്ഷിക്കുകയാണോ എന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ ചോദിച്ചു. ഒരാഴ്‌ച കൂടി കേന്ദ്രം എന്തുചെയ്യുന്നുവെന്ന് നിരീക്ഷിക്കും. അതിന് ശേഷം മറ്റ് നടപടികൾ ആലോചിക്കുമെന്ന് ചീഫ് ജസ്‌റ്റിസ് വ്യക്‌തമാക്കി.
ട്രിബ്യൂണലുകളെ അപ്രസക്‌തമാക്കാനും അവഹേളിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. ട്രിബ്യൂണലുകളുടെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട കേസിലാണ് ഒഴിവുകൾ നികത്താതെ നീട്ടിക്കൊണ്ടു പോകുന്ന കേന്ദ്ര നടപടിയെ കോടതി വിമര്‍ശിച്ചത്. 19 ചെയര്‍മാൻമാരുടെയും, 110 ജുഡീഷ്യൽ അംഗങ്ങളുടെയും ഒഴിവാണ് ട്രിബ്യൂണലുകളിൽ ഉള്ളത്. നൽകിയ സമയത്തിനുള്ളിൽ ഒഴിവുകൾ നികത്താൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനൽകി.
Read Also: ഐഎന്‍എസ് വിക്രാന്ത് തകര്‍ക്കും; ബോംബ് ഭീഷണി