ന്യൂഡെൽഹി: രാജ്യത്ത് സിനിമകളുടെ സെൻസറിങ് ചട്ടത്തിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. സിനിമാറ്റോഗ്രാഫ് ഭേദഗതി ബില്ലിൽ യു/എ വിഭാഗത്തിൽപ്പെടുന്ന സിനിമകൾക്ക് ഉപവിഭാഗങ്ങൾ നൽകുന്നത് ഉൾപ്പടെയുള്ള മാറ്റങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ പ്രായത്തിന് അനുസരിച്ച് സിനിമക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റുകൾ നൽകാനാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം.
ഇതുപ്രകാരം ഏഴ് വയസിന് മുകളിലുള്ള കുട്ടികൾക്ക് കാണാനാകുന്ന സിനിമകൾക്ക് യു/എ7 പ്ളസ് എന്നായിരിക്കും സർട്ടിഫിക്കറ്റ് നൽകുക. ഇത്തരത്തിൽ യു/എ7 പ്ളസ്. യു/എ13 പ്ളസ്, യു/എ16 പ്ളസ് എന്നിങ്ങനെ ഉപവിഭാഗങ്ങൾ നിശ്‌ചയിക്കും. നിലവിൽ എ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള സിനിമകൾക്ക് ടെലിവിഷൻ സംപ്രേഷണാനുമതിയില്ല.
പുതിയ ചട്ടപ്രകാരം എ സർട്ടിഫിക്കേഷന് കാരണമായ ഭാഗങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് യു സർട്ടിഫിക്കറ്റോട് കൂടി സിനിമകൾ ടെലിവിഷനിൽ പ്രദർശിപ്പിക്കാൻ സാധിക്കും. അതിന് വേണ്ടി പോർട്ടിലൂടെ അപേക്ഷിക്കാം. ഇതിനുപുറമെ സെൻസർ ബോർഡിലെ വനിതാ അംഗങ്ങളുടെ എണ്ണം കൂട്ടാനും നിർദ്ദേശമുണ്ട്.
ബോർഡിൽ ചുരുങ്ങിയത് മൂന്നിലൊന്ന് വനിതകൾ വേണമെന്നാണ് ചട്ടത്തിൽ നിർദ്ദേശിക്കുന്നത്. 50 ശതമാനം വനിതകൾ ഉണ്ടെങ്കിൽ അത് അഭികാമ്യമായിരിക്കും. സർട്ടിഫിക്കേഷൻ നടപടികളെ തേഡ് പാർട്ടി ഇടപെടൽ ഒഴിവാക്കാനും നീക്കമുണ്ട്. ഇടനിലക്കാർ വഴി സെൻസറിങ് നടത്തുന്നത് അഴിമതികൾക്ക് ഇടയാക്കുന്ന പശ്‌ചാത്തലത്തിലാണ് തേഡ് പാർട്ടി സെൻസറിങ് നടപടി ഒഴിവാക്കുന്നത്.
സെൻസർ ചെയ്യേണ്ട സിനിമകൾ പോർട്ടൽ വഴി അപേക്ഷിക്കാൻ സാധിക്കും. മാർച്ച് ഒന്നുവരെ പുതിയ ചട്ടങ്ങളിൽ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം. യു സട്ടിഫിക്കറ്റ് ലഭിച്ച പടങ്ങൾ എല്ലാ പ്രായക്കാർക്കും കാണാൻ സാധിക്കുന്ന ചിത്രങ്ങളാണ്. യുഎ രക്ഷിതാക്കളുടെ കൂടെ കാണാം. ചില ദൃശ്യങ്ങൾ 14 വയസിൽ താഴെ ഉള്ളവരെ ബാധിക്കാനിടയുണ്ട്. അതിനാൽ രക്ഷിതാക്കളുടെ കൂടെ കാണാമെന്നാണ് ഇത് അർഥമാക്കുന്നത്.
എ സർട്ടിഫിക്കറ്റ് പ്രായപൂർത്തിയായവർക്ക് മാത്രം കാണാവുന്ന ചിത്രങ്ങളാണ്. ലൈംഗിക ദൃശ്യങ്ങൾ, മയക്കുമരുന്ന് ഉപയോഗം, അസഭ്യ ഭാഷാപ്രയോഗം തുടങ്ങിയ ദൃശ്യങ്ങൾ ഉള്ള ചിത്രങ്ങൾക്കാണ് പൊതുവെ എ സർട്ടിഫിക്കറ്റ് നൽകുന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക വിഭാഗക്കാർക്ക് മാത്രം കാണാവുന്ന ചിത്രങ്ങൾക്കാണ് എസ് സർട്ടിഫിക്കറ്റ് നൽകി വരുന്നത്.
Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം