കൊച്ചി: സിപിഎം സംസ്‌ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേർന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ്, സംസ്‌ഥാന കമ്മിറ്റി യോഗങ്ങള്‍ പ്രവർത്തന റിപ്പോർട് അംഗീകരിച്ചു. സംസ്‌ഥാന സമ്മേളനത്തില്‍ റിപ്പോർട് അവതരിപ്പിക്കും. കോവിഡ് മാർഗരേഖ പാലിച്ചാകും ഇത്തവണ സമ്മേളനം നടക്കുക. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം ജില്ലയിലേക്ക് സിപിഎം പാർട്ടി സമ്മേളനം എത്തുന്നത്.
ഇടതു സർക്കാറിന് ചരിത്രത്തിലാദ്യമായി തുടർഭരണം ലഭിച്ചതിന്റെ ആത്‌മ വിശ്വാസത്തോടെയാണ് സിപിഎം നേതൃത്വം വീണ്ടും സമ്മേളന നഗരിയിലേക്ക് എത്തുന്നത്. മറൈൻ ഡ്രൈവിൽ ചെങ്കോട്ടയുടെ മാതൃകയിലൊരുക്കിയ സമ്മേളന നഗരിയിൽ മാർച്ച് 1ന് പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് പൊതു സമ്മേളന നഗരിയിൽ ഇത്തവണ പതാക ഉയർത്തലുണ്ടാകില്ല. ബി രാഘവൻ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉൽഘാടനം ചെയ്യുക. ആകെ 400 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. വിദേശത്തു നിന്നും സ്വദേശത്തു നിന്നുമുള്ള 50 ഓളം നിരീക്ഷകരുമുണ്ടാകും. സമ്മേളന പ്രതിനിധികൾക്കായി ജില്ലയിലെ 10 ഹോട്ടലുകളിലാണ് താമസം ഒരുക്കിയിട്ടുള്ളത്.
സംസ്‌ഥാന സമ്മേളനത്തിന് മുന്നോടിയായി പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഇന്നലെ മാദ്ധ്യമങ്ങളെ കണ്ടിരുന്നു. സമ്മേളനത്തിന് സിപിഎം സർവ സജ്‌ജമായെന്ന് വ്യക്‌തമാക്കിയ കോടിയേരി, സംസ്‌ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ചും വിവരിച്ചു.
സംസ്‌ഥാനത്തെ വികസന പദ്ധതികളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം സ്വരൂപിച്ചാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി വ്യക്‌തമാക്കി. ഒന്നാം പിണറായി സർക്കാരിന്റെ ആവർത്തനമല്ല രണ്ടാം പിണറായി സർക്കാർ. വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകും. സിപിഎമ്മിന്റെ ആശയ സംഹിതയിൽ ഉറച്ചുനിന്നാണ് സർക്കാർ വികസന പദ്ധതികൾ നടപ്പാക്കുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു.
Most Read: ശക്‌തമായി പ്രതിരോധിക്കാൻ യുക്രൈൻ; തടവുപുള്ളികളെ യുദ്ധത്തിനിറക്കും