ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ- 3, നിർണായക ഘട്ടവും വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ- 3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമെന്ന് ഇസ്രോ വ്യക്‌തമാക്കി. ഏഴ് മണിയോടെയാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്.
ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ഇപ്പോൾ പേടകം പിന്നിട്ടു കഴിഞ്ഞു. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി കടന്ന ചന്ദ്രയാൻ നാളെ റിഡക്ഷൻ ഓഫ് ഓർബിറ്റെന്ന പ്രക്രിയ നടക്കും. നാളെ രാത്രി 11 മണിക്കാണ് ഈ പ്രക്രിയ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. ലാം എൻജിൻ പ്രവർത്തിപ്പിച്ചു ചാന്ദ്ര ഭ്രമണപഥത്തിൽ കയറിക്കഴിഞ്ഞാൽ അഞ്ചു ഘട്ടമായി ഭ്രമണപഥം താഴ്‌ത്തി ചന്ദ്രനുമായുള്ള അകലം കുറയ്‌ക്കും.
ഒടുവിൽ ചന്ദ്രോപരിതലത്തിൽ നിന്ന് നൂറു കിലോമീറ്റർ അകലത്തിൽ എത്തിയ ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടുക. ഓഗസ്‌റ്റ് 17ന് ആയിരിക്കും ഈ പ്രക്രിയ. 17 ദിവസം ഭൂമിയെ വലംവെച്ച ശേഷം ഓഗസ്‌റ്റ് ഒന്നിനാണ് ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ടു ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ഓഗസ്‌റ്റ് 23ന് വൈകിട്ട് 5.47നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്. ചന്ദ്രയാൻ തിങ്കൾ തീരം തൊടാൻ ഇനി 18 ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
Most Read| തോഷഖാന അഴിമതിക്കേസ്; പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്‌റ്റിൽ