ഇസ്‌ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി തലവനുമായ ഇമ്രാൻ ഖാന് കോടതിയിൽ വൻ തിരിച്ചടി. കേസിൽ ഇമ്രാൻ ഖാന് മൂന്ന് വർഷം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി ജയിലിൽ കഴിയേണ്ടി വരും. അഞ്ചു വർഷം തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിലും വിലക്ക് ഏർപ്പെടുത്തി.
കോടതി ഉത്തരവ് വന്നതിന് പിന്നാലെ ലാഹോറിലെ വസതിയിൽ നിന്ന് ഇമ്രാൻ ഖാനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പ്രധാനമന്ത്രി പദം ദുരൂപയോഗം ചെയ്‌തുവെന്നാണ് ഇമ്രാൻ ഖാനെതിരായ കുറ്റം. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ പാകിസ്‌ഥാൻ സന്ദർശിച്ച അതിഥികളിൽ നിന്നും, പ്രധാനമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക വിദേശ സന്ദർശങ്ങളിൽ ആതിഥേയരിൽ നിന്നുമായി 6,35,000 ഡോളർ വിലമതിക്കുന്ന പാരിതോഷികങ്ങൾ വാങ്ങുകയും മറിച്ചു വിൽക്കുകയും ചെയ്‌തുവെന്നാണ് ഇമ്രാൻ ഖാനെതിരെയുള്ള കുറ്റം.
ഇസ്‌ലാമാബാദിലെ വിചാരണ കോടതിയാണ് ശിക്ഷ വിധിച്ചത്. അതേസമയം, ഇമ്രാൻ ഖാന്റെ വസതിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സമാന് പാർക്ക് റോഡിൽ ഗതാഗതം നിർത്തിവെച്ചു. ഒത്തുചേരൽ അനുവദനീയമല്ല. സമരക്കാരെ അറസ്‌റ്റ് ചെയ്യാനും പോലീസ് നീക്കമുണ്ട്.
Most Read| ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി വീട്ടുതടങ്കലിൽ