തിരുവനന്തപുരം: 15 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് മരണം വരെ കഠിനതടവ് വിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി. ചെങ്കൽ മര്യാപുരം സ്വദേശി ഷിജു(26)വിനെയാണ് കോടതി മരണം വരെ കഠിനതടവിന് ശിക്ഷിച്ചത്. കൂടാതെ 75,000 രൂപ പിഴയടക്കാനും വിധിച്ചിട്ടുണ്ട്. കേസിനാസ്‌പദമായ സംഭവം നടക്കുന്നത് 2019 ജനുവരിയിലാണ്.
പീഡനത്തിനിരയായ പെൺകുട്ടിയുടെ വീടിന് സമീപം മരപ്പണിക്ക് വന്നതാണ് പ്രതിയായ ഷിജു. തുടർന്ന് വീട്ടിൽ പെൺകുട്ടി ഒറ്റക്കാണെന്ന് മനസിലാക്കിയ പ്രതി വെള്ളം ചോദിച്ച് എത്തുകയും, കുട്ടിയെ പീഡനത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു. ശേഷം സംഭവം പുറത്തറിയിച്ചാൽ വീട്ടുകാരെ ഉൾപ്പടെ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. അതിന് പിന്നാലെ പിറ്റേ ദിവസവും ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയിരുന്നു.
സംഭവം നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷം പെൺകുട്ടി ഗർഭിണി ആയതോടെയാണ് ഇക്കാര്യം വീട്ടുകാർ അറിയുന്നത്. തുടർന്ന് പൂജപ്പുര പോലീസ് കേസെടുക്കുകയായിരുന്നു. അതേസമയം കുട്ടിയുടെ ശാരീരിക നില മോശമായതിനെ തുടർന്ന് വൈദ്യ നിർദ്ദേശ പ്രകാരം ഗർഭം അലസിപ്പിക്കുകയും ചെയ്‌തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരായ ആർഎസ് വിജയ് മോഹൻ, കാട്ടായിക്കോണം ജെകെ അജിത്ത് പ്രസാദ് എന്നിവരാണ് ഹാജരായത്.
Read also: ഫോൺവിളി വിവാദം; വിയ്യൂർ ജയിൽ സൂപ്രണ്ടിന് സസ്‌പെൻഷൻ