ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റ്യാടി സീറ്റിന്റെ കാര്യത്തിലുള്ള തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകടനത്തിന് ശേഷം പാർട്ടി തീരുമാനം മാറ്റുന്നത് ആദ്യമായല്ല. പൊതുജനാഭിപ്രായത്തിന് വഴങ്ങുന്നതില്‍ തെറ്റില്ലെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം, തോമസ് ഐസക്കിനുൾപ്പടെ സീറ്റ് നല്‍കാത്തതില്‍ പാർട്ടി പുനഃപരിശോധന നടത്തേണ്ടതില്ലെന്നും യെച്ചൂരി വ്യക്‌തമാക്കി. രാജ്യസഭയില്‍ നിന്ന് താന്‍ മാറിയത് ടേം വ്യവസ്‌ഥയുടെ അടിസ്‌ഥാനത്തിലാണ്. നേതാക്കൾക്ക് രണ്ടുടേം വ്യവസ്‌ഥ നിർബന്ധമാക്കിയതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പാർട്ടി എടുത്ത തീരുമാനം ശരിയാണ് എന്നും യെച്ചൂരി ആവർത്തിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 2018ലുണ്ടായ സംഭവ വികാസങ്ങളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയ സംഭവത്തോടു പ്രതികരിക്കുക ആയിരുന്നു യെച്ചൂരി. കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല. ശബരിമല വിഷയത്തിൽ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണ്. ഭരണഘടന പറയുന്ന തുല്യതയാണ് പാർട്ടി നയമെന്നും യെച്ചൂരി വ്യക്‌തമാക്കി.
കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്ത് നിന്ന് മാറി നിന്നതിലെ അഭ്യൂഹങ്ങളോടും യെച്ചൂരി പ്രതികരിച്ചു. മകന്റെ പേരിലുള്ള കേസിന്റെ പേരിലല്ല കോടിയേരി സ്‌ഥാനത്ത് നിന്ന് മാറിനിന്നത്. കോടിയേരിയുടെ മടങ്ങിവരവ് ആരോഗ്യനില അനുസരിച്ച് തീരുമാനിക്കും. കേരളഘടകം വിഭാഗീയതക്ക് എതിരെ ജാഗ്രത പാലിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. എൽഡിഎഫിന് അധികാരത്തുടർച്ച ഉണ്ടായാൽ പിണറായി തന്നെ മുഖ്യമന്ത്രിയാകും. വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഭാവിയില്‍ നടപടിയുണ്ടാകുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
Also Read: ആസാമിൽ ബിജെപി വിജയിക്കുമെന്ന് എതിരാളികൾ പോലും അംഗീകരിച്ചു; ഫഡ്നാവിസ്