പത്തനംതിട്ട : പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവത്തിലെ പ്രതി പിടിയിൽ. ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടൻ ആണ് പിടിയിലായത്. ഇയാളെ പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. രണ്ടു ഡിവൈഎസ്‌പിമാർ അടങ്ങുന്ന ഇരുപതംഗ സംഘം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി അറസ്‌റ്റിലായത്.
ട്രെയിനിൽ വച്ച് ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന ബാബുക്കുട്ടന്റെ ഫോട്ടോ പരിക്കേറ്റ യുവതിയെ കാണിച്ച് ഉറപ്പ് വരുത്തിയ ശേഷം കേസന്വേഷിക്കുന്ന റെയിൽവേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തുടർന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. വീടുമായും ബന്ധുക്കളുമായും അടുപ്പമില്ലാതെ അകന്നു കഴിഞ്ഞിരുന്ന ബാബുക്കുട്ടൻ കഴിഞ്ഞ 12ആം തീയതിയാണ് മറ്റൊരു കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
ഏപ്രിൽ 28ആം തീയതി ബുധനാഴ്‌ചയാണ് ട്രെയിനിൽ വച്ച് ബാബുക്കുട്ടൻ മുളന്തുരുത്തി സ്വദേശിനിയായ യുവതിയെ ആക്രമിച്ചത്. മുളന്തുരുത്തിയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് ജോലിക്ക് പോകാനായി പുനലൂർ പാസഞ്ചറിൽ കയറിയതായിരുന്നു യുവതി. ആക്രമണത്തിനിടെ രക്ഷപെടാനായി ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടിയ യുവതിയുടെ തലയ്‌ക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കവർച്ചക്ക് ശേഷമായിരുന്നു യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായ സമയത്ത് കംപാർട്മെന്റിൽ യുവതി മാത്രമാണ് ഉണ്ടായിരുന്നത്.
Read also : ഗ്രൂപ്പ് തർക്കങ്ങൾ തിരിച്ചടിയായി; കോൺഗ്രസിനെ വിമർശിച്ച് പിജെ ജോസഫ്